കോന്നി : ‘താങ്കൾ വിളിക്കുന്ന സബ്സ്ക്രബർ പരിധിക്ക് പുറത്താണ്’. കോന്നി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ ആവോലിക്കുഴിയിലെ ജനങ്ങളെ മൊബൈൽ ഫോണിൽ വിളിച്ചാൽ ലഭിക്കുന്ന മറുപടി ഇതാണ്. കാലങ്ങളായി ആവോലിക്കുഴിയിൽ മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാതെയായിട്ട്. ബി എസ് എൻ എൽ കണക്ഷനുകൾ ഉൾപ്പെടെ നിരവധി പേർ ഇവിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് എത്തിക്കഴിഞ്ഞാൽ പുറംലോകവുമായി ബന്ധപ്പെടാൻ ജനങ്ങൾക്ക് മറ്റുമാർഗങ്ങൾ ഒന്നുമില്ല.
ഇരുനൂറിലധികം വീടുകളുള്ള പ്രദേശത്ത് മൊബൈൽ ഫോണുകളുടെ കടന്നുവരവിന് മുൻപ് ലാൻഡ് ഫോണുകളാണ് അധികവും ഉപയോഗിച്ചിരുന്നത്. എന്നാൽ വർധിച്ച ലാൻഡ് ഫോൺ ബില്ലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുവാനുള്ള എളുപ്പവും മൂലം പല വീടുകളിർ നിന്നും ലാൻഡ് ഫോണുകൾ അപ്രത്യക്ഷമായി. എന്നാൽ മൊബൈൽ ഫോണുകൾക്കും റേഞ്ച് ഇല്ലാതായതോടെ പ്രദേശത്തെ വിരലിലെണ്ണാവുന്ന വീടുകളിലെ ലാൻഡ് ഫോണുകൾ മാത്രമായി പുറം ലോകവുമായി ബന്ധപ്പെടുവാൻ ജനങ്ങൾക്ക് ഏക ആശ്രയം. എന്നാൽ രാത്രിയിലും മറ്റും ആരെങ്കിലുമായി അത്യാവശ്യഘട്ടങ്ങളിൽ ഫോണിൽ ബന്ധപ്പെടണമെങ്കിൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
മൊബൈൽ ടവർ കമ്പനികളുടെ ലയനവും റേഞ്ച് കിട്ടാത്തതിന് കാരണമായതായി ജനങ്ങൾ പറഞ്ഞു. വനത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ എന്തെങ്കിലും അത്യാഹിതമുണ്ടായാലും മൊബൈൽ റേഞ്ച് ഇല്ലാത്തത് മൂലം പുറം ലോകത്തെ അറിയിക്കുവാനും പ്രയാസം നേരിടുന്നു. മുൻപ് മലയാലപ്പുഴ, എലിമുള്ളുംപ്ലാക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്നാണ് റേഞ്ച് ലഭിച്ചിരുന്നത്.
പ്രദേശത്ത് ഇൻ്റർനെറ്റ് സൗകര്യവും ലഭ്യമല്ല. ഇത് വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രദേശത്ത് ഇതിനുള്ള അടിയന്തിര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം ബിജി കെ വർഗീസും ആവശ്യപ്പെടുന്നു. ഉയർന്ന പ്രദേശമായതിനാൽ ദൂരെ നിന്നുള്ള സ്ഥലങ്ങളിൽ നിന്നാണ് പലപ്പോഴും റേഞ്ച് ലഭിക്കുക. ഇത് എപ്പോഴും ലഭിക്കാറുമില്ല. പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്നും ആവശ്യമുയരുന്നു.