റാന്നി : റാന്നി സിവിൽ സ്റ്റേഷൻ കൊതുകു വളർത്തൽ കേന്ദ്രമായി മാറുന്നതായി ആക്ഷേപം. കൊതുകിന് പുറമേ ദുർഗന്ധവും പരിസരത്ത് വ്യാപിക്കുന്നുണ്ട്. പുതിയ തായി പണിയുന്ന സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയുടെ ഇടനാഴിയിലാണ് മലിനജലം കെട്ടി കൊതുകൾ മുട്ടയിട്ട് പെരുകിയിരിക്കുന്നത്. വെള്ളം കെട്ടി നില്കുന്നതിൻ്റെ സമീപത്തെ സിവിൽ സപ്ലെയ്സ് വകുപ്പിൻ്റെ ഓഫീസിലെ ജീവനക്കാർക്കും ഇവിടെ എത്തുന്ന പൊതുജനങ്ങൾക്കും കൊതുകുകടിയും ദുർഗന്ധവും കാരണം പൊറുതിമുട്ടുന്ന അവസ്ഥയാണ്.
കെട്ടിടത്തിൻ്റെ നിർമ്മാണത്തിനിടയിൽ മുകൾ നിലകൾ കോൺക്രീറ്റ് ചെയ്ത ഭാഗം നനക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളം ഒലിച്ചിറങ്ങിയാണ് താഴത്തെനിലയിൽ കെട്ടി നിൽക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ നടന്നുവരുകയാണ്. അന്നു മുതൽ ഒഴികിയെത്തുന്ന വെള്ളം ഇവിടെ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുൻപ് കടുത്ത വേനൽ ആയിരുന്നതിനാൽ ഇത്തരത്തിൽ ഒലിച്ചിറങ്ങുന്ന വെള്ളം ഒരു പരിധി വരെ വറ്റിപോകുമായിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി മഴ പെയ്യുന്നതിനാൽ കൂടുതൽ വെള്ളം ഒലിച്ചിറങ്ങുകയും കെട്ടികിടക്കുന്നതിൻ്റെ അളവ് കൂടുകയും ചെയ്തു. ഇതേ കെട്ടിടത്തിൻ്റെ ഒരു ഭാഗത്താണ് മരാമത്ത് കെട്ടിട വിഭാഗം പ്രവർത്തിക്കുന്നത്. ഇവരുടെ മേൽനോട്ടത്തിൽ പണിയുന്ന കെട്ടിടത്തിലെ ഇത്തരം അവസ്ഥ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയാണ്. സിവിൽ സ്റ്റേഷൻ പരിസരത്തെ കെട്ടിടവിഭാഗത്തിൻ്റെ ചുമതയിലുള്ളവര്‍ എന്ത് പരാതികൾ ആരു പറഞ്ഞാലും മുഖ വിലക്കെടുക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.





























