റാന്നി : റാന്നിയിൽ പുതുതായി ആരംഭിക്കുന്ന കാർഷികവിളകളുടെ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് ഏതാനും ആഴ്ചകൾക്കുള്ളിൽ നാടിനു സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി അറിയിച്ചു. ഏത്തക്കായ മരച്ചീനി വിവിധ പച്ചക്കറികൾ പൈനാപ്പിൾ തുടങ്ങി വിവിധ കാർഷിക ഉൽപ്പന്നങ്ങൾ ആണ് ഇവിടെ സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നത്. വാക്വം ട്രെയിൻ എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവിടെ ചിപ്സ് തയ്യാറാക്കുന്നത്.
ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ യൂണിറ്റ് ആണ് പ്രവർത്തനമാരംഭിക്കുന്നത്. ഇതോടൊപ്പം കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ഏത്തക്കപ്പൊടിയും ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. സ്വദേശത്തും വിദേശത്തും ഏറെ പ്രിയം ഉള്ളതാണ് വാക്വം ഫ്രൈഡ് ഉൽപ്പന്നങ്ങൾ. മൂന്ന് ഘട്ടങ്ങളായി നിർമ്മിക്കുന്ന ഉൽപാദന യൂണിറ്റിനെ മൊത്തം 14 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ട് ആണ് തയ്യാറാക്കിയിരിക്കുന്നത്.
റാന്നി ബ്ലോക്ക് പഞ്ചായത്ത് നൽകിയ 31 ലക്ഷം രൂപ ചിലവഴിച്ചാണ് ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങൾ വിവിധ ബാങ്കുകൾ നബാർഡ് ഉൾപ്പെടെയുള്ള സ്വകാര്യ ഏജൻസികളെ സമീപിച്ച് എടുക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളോടും സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
മരച്ചീനി ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് നേരിടുന്ന ഭയാനകമായ വില തകർച്ചയെ അതിജീവിച്ച കർഷകർക്ക് മികച്ച വില ലഭ്യമാക്കുക എന്നതാണ് ഈ പ്രോജക്റ്റിൻറെ ഉദ്ദേശം. തൃശ്ശൂർ കേന്ദ്രമായുള്ള ബ്ലോക്ക് ലെവൽ റേറ്റഡ് ഓർഗനൈസേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. താലൂക്ക് ആശുപത്രിക്ക് സമീപം വിപണിയുടെ പ്രവർത്തനം ഇപ്പോൾ ഡിഎൽഎഫിന്‍റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.































