പത്തനംതിട്ട : റാന്നി പഴവങ്ങാടി കരികുളത്ത് വീട്ടിലെ അലമാരയിൽ നിന്നും സ്വർണമാലയും ചെയിനും മോഷണം പോയ കേസിൽ യുവാവിനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കരികുളം മോതിരവയൽ സിന്ധുഭവനം വീട്ടിൽ ശ്രീജിത്ത് എസ്.എസ് (27) ആണ് പിടിയിലായത്. ഈമാസം 17 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 മണിക്കുമിടയിൽ മോതിരവയലിലുള്ള ബന്ധുവായ ദിവ്യയുടെ കാലായിൽ വീട്ടിൽ ആരുമില്ലാത്ത സമയം വീട്ടില്‍ കയറി മുറിക്കുള്ളിലെ അലമാരയുടെ വലിപ്പിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഒരു പവൻ തൂക്കം വരുന്ന മാലയും,6 ഗ്രാം തൂക്കമുള്ള ചെയിനും ഉൾപ്പെടെ 70000 രൂപയുടെ സ്വർണമുതലുകളാണ് ബന്ധുവായ പ്രതി വീട്ടിനുള്ളിൽ കടന്ന് മോഷണം നടത്തിയത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് പിറ്റേന്ന് രാത്രിയോടെ മോഷ്ടാവിനെ കുടുക്കുകയായിരുന്നു.
ഈ വീടുമായി സഹകരിച്ചിരുന്ന പ്രതി സംഭവദിവസം ഈഭാഗത്ത് ഉണ്ടായിരുന്നതായുള്ള അയൽവാസിയുടെ മൊഴിയാണ് നിർണായകമായത്. വീടിന്റെ താക്കോൽ സൂക്ഷിക്കുന്ന ഇടം വരെ അറിയത്തക്കവിധം അടുപ്പമുണ്ടായിരുന്നു ഇയാൾക്ക് വീട്ടുകാരുമായി. തുടർന്ന് അന്വേഷണം ഇയാളിൽ കേന്ദ്രീകരിക്കുകയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ആദ്യമൊന്നും സമ്മതിക്കാതിരുന്ന പ്രതി വിശദമായ ചോദ്യം ചെയ്യലിൽ മോഷണം സമ്മതിക്കുകയായിരുന്നു. പിന്നീട് പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ റാന്നിയിലെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണം കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എം.അർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ മാരായ സായി സേനൻ, അനിൽ എസ്.കെ, എഎസ്ഐ രാജേഷ്, എസ് സിപിഓ ബിജു, സിപിഓ മാരായ ഷിന്റോ, അജാസ് എന്നിവരുമുണ്ടായിരുന്നു.