റാന്നി: വീട്ടുകാരുമായി പിണങ്ങി ജീവതം അവസാനിപ്പിക്കാന്‍ പമ്പാനദിയില്‍ ചാടിയ യുവതിയെ തിരികെ ജീവിതത്തിലേക്ക് രക്ഷാകരം നീട്ടി റാന്നി പോലീസ്. റാന്നി ബ്ലോക്കുപടി സ്വദേശിയായ യുവതി വീട്ടുകാരുമായി പിണങ്ങി വീടു വിട്ടുപോയതായി ഇന്ന് രാവിലെ റാന്നി ഡിവൈഎസ്പി സന്തോഷ് കുമാറിന് പരാതി ലഭിച്ചതിന്റെ പിന്നാലെ നടന്ന പോലീസിന്റെ ചടുലമായ അന്വേഷണമാണ് യുവതിയെ രക്ഷപെടുത്തിയത്.
ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം റാന്നി ഇൻസ്പെക്ടർ എം ആർ സുരേഷ് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജു, സുമിൽ എന്നിവർ ഉടൻ യുവതിയുടെ വീട്ടിൽ എത്തി. ഇവിടെ നടത്തിയ അന്വേക്ഷണത്തില്‍ മരിക്കാൻ പോവുകയാണെന്ന് യുവതി മക്കളോട് പറഞ്ഞതായി അറിവ് ലഭിച്ചു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവതി സഞ്ചരിച്ച വഴി കണ്ടെത്തി റാന്നി കണ്ണങ്കുഴയത്ത് കടവിൽ എത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ യുവതിയുടെ ചെരുപ്പ് കടവിന്റെ അരികത്ത് മണ്ണിൽ പുതഞ്ഞ രീതിയിലും കാൽപാടുകൾ നദിയിലേക്ക് പോകുന്നതായും കാണപ്പെട്ടു.
തുടർന്ന് നദിയുടെ തീരത്തുകൂടി കീക്കൊഴൂര്‍ ഭാഗത്തേക്ക് അന്വേഷണം നടത്തുകയും കടവിന്റെ താഴെ ആറ്റുവഞ്ചിയില്‍ കുടുങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. കുത്തൊഴുക്കുള്ള നദിയില്‍ കയർ കെട്ടി ഇറങ്ങി അവരുടെ അടുത്തെത്തിയപ്പോഴാണ് ജീവനുണ്ടെന്ന് മനസ്സിലായത്. സമീപത്ത് ജോലി ചെയ്തിരുന്ന ആളുകളെ കൂടെവിളിച്ച് ഇവരെ എടുത്ത് റോഡിൽ എത്തിക്കുകയും റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ആയിരുന്നു. റാന്നി പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കമാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.