പത്തനംതിട്ട : കൂടൽ പോലീസ് സ്റ്റേഷനിൽ 2016ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതിയായ കലഞ്ഞൂർ വില്ലേജിൽ പാടം ഇടപ്പാടം എന്ന സ്ഥലത്ത് പാടം പുനരധിവാസ കോളനിയിൽ താന്നിവിള വടക്കേതിൽ വീട്ടിൽ പ്രഭാകരൻ മകൻ മനോജിനെ 20 വർഷം കഠിന തടവിനും 50000/-രൂപ പിഴയും ശിക്ഷ വിധിച്ചു. 2016 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ യുവതിയും മകളും മാത്രമുള്ള സമയത്ത് രാത്രി 11.30ന് അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്തതായാണ് കേസ്.
പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി ജഡ്ജ് പൂജ പിപി ആണ് ശിക്ഷ വിധിച്ചത്. കോന്നി പോലീസ് ഇൻസ്‌പെക്ടർമാരായിരുന്ന ഷൈനു തോമസ്, ആർ ജോസ്, എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡ്വ രേഖ ആർ നായർ ഹാജറായി.