പാലാ : പ്രൈവറ്റ് സ്റ്റാന്‍ഡിൽ ബസിനുള്ളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറെയും, അതിന് ഒത്താശചെയ്ത ഡ്രൈവറെയും പാലാ പോലീസ് പിടികൂടി. കൊട്ടാരമറ്റം സ്റ്റാന്‍ഡിൽ വെച്ചാണ് പീഡനം നടന്നത്.
കണ്ടക്ടര്‍ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്സല്‍ (31), ഡ്രൈവര്‍ കട്ടപ്പന ലബ്ബക്കട കൊല്ലംപറമ്പില്‍ എബിന്‍ (35) എന്നിവരെയാണ് പാലാ സി.ഐ കെ.പി.തോംസണ്‍ അറസ്റ്റു ചെയ്തത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ വിവാഹിതനായ അഫ്സല്‍ പ്രണയം നടിച്ച് വശീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് തിരികെവന്ന വിദ്യാർഥിനി അഫ്സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡിലെത്തി. ഉച്ചയോടെ തനിക്ക് പനിയാണെന്നു പറഞ്ഞ് അഫ്സല്‍ സുഹൃത്തായ മറ്റൊരു കണ്ടക്ടറെയും വിളിച്ചുവരുത്തി. ആളില്ലെന്നു പറഞ്ഞ് അഫ്സലും എബിനും ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ട്രിപ്പ് മുടക്കി. പെണ്‍കുട്ടിയെ ബസിനുള്ളിലാക്കി സുഹൃത്തായ കണ്ടക്ടറും ഡ്രൈവര്‍ എബിനും ചേർന്ന് ഷട്ടർ താഴ്ത്തിപ്പോയി.
പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന് വിവരം ലഭിച്ചതിനെത്തുടർന്ന് കെ.പി തോംസന്റെ നേതൃത്വത്തിൽ ബസിൽനിന്ന് കുട്ടിയെയും അഫ്സലിനെയും പോലീസ് കണ്ടെത്തുകയായിരുന്നു. എബിനെയും സ്റ്റാൻഡിൽനിന്ന് പിടികൂടി. പെൺകുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തു. പെൺകുട്ടിക്ക് വൈദ്യപരിശോധന നടത്തി. കൗൺസിലിങ്ങും കൊടുത്തു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ എം.ഡി അഭിലാഷ് , ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.