ശബരിമല: മഴയും വെയിലും മഞ്ഞുമൊന്നും കൂസാതെ സന്നിധാനത്ത് തീർഥാടകർക്ക് സുരക്ഷയൊരുക്കി 24 മണിക്കൂറും ജാഗരൂകരാണ് ദ്രുതകർമസേന (ആർ.എ.എഫ്). കേന്ദ്ര റിസർവ് പോലീസ് സേനയുടെ ഭാഗമായ ആർ.എ.എഫിന്റെ ഡിപ്ലോയ്‌മെന്റ് കമാൻഡന്റ് ജി. വിജയന്റെ നേതൃത്വത്തിൽ 105-ാം ബറ്റാലിയനിലെ 125 സേനാംഗങ്ങളാണ് ശബരിമലയ്ക്ക് സുരക്ഷയൊരുക്കുന്നത്. സന്നിധാനം, സോപാനം, ചുറ്റുവട്ടം, നടപ്പന്തൽ തുടങ്ങി സന്നിധാനത്തെ എല്ലാ ഭാഗങ്ങളിലും ആയുധധാരികളായ ആർ.എ.എഫ്. ഭടന്മാർ കാവലിനുണ്ട്. ഒരേ സമയം 40 സേനാംഗങ്ങളാണ് സുരക്ഷാജോലിയിലുള്ളത്. എട്ടു മണിക്കൂറാറുള്ള മൂന്നു ഷിഫ്റ്റുകളായാണ് പ്രവർത്തനം.
സന്നിധാനത്തിനും പതിനെട്ടാംപടിക്കും സമീപം രണ്ടു നിരീക്ഷണ ടവറുകളും പതിനെട്ടാംപടിക്കു സമീപം സുരക്ഷാവേലിയും (ഡിഫെൻസ് മോർച്ച) സ്ഥാപിച്ചിട്ടുണ്ട്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും അടിയന്തരസാഹചര്യങ്ങളെ നേരിടാനും പരിശീലനം നേടിയ ആർ.എ.എഫിന്റെ പ്രത്യേകസംഘവും സന്നിധാനത്തുണ്ട്. ഏതു സാഹചര്യത്തെയും നേരിട്ട് തീർഥാടകർക്കും ക്ഷേത്രത്തിനും സുരക്ഷയൊരുക്കാൻ ആർ.പി.എഫ്. സജ്ജമാണെന്ന് ഡിപ്ലോയ്‌മെന്റ് കമാൻഡന്റ് ജി. വിജയൻ പറഞ്ഞു. 2008 മുതൽ സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത് ജി. വിജയന്റെ നേതൃത്വത്തിലാണ്. മണ്ഡല-മകരവിളക്കു കാലം മുഴുവൻ ആർ.എ.എഫ്. സുരക്ഷയിലാണ് സന്നിധാനം.





























