ന്യൂഡൽഹി : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ തർക്കമുണ്ടായ ബൂത്തുകളിൽ റീപോളിങ് നടത്തും. മെയ് 2നകം വോട്ടെടുപ് നടക്കും. 77 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഇന്ന് വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂരിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. സുവേന്ദു അധികാരിയും തൃണമൂൽ പ്രവർത്തകരും തമ്മിലെ തർക്കം സംഘർഷത്തിന് വഴിവെച്ചു.
ഒന്നാം ഘട്ടത്തിന്റെ തനിയാവർത്തനം. കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തി വോട്ടർമാർ. ഒന്നിന് പുറകെ ഒന്നായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് 24 പർഗാനസിലെ ഫൽട്ടയിൽ സ്ത്രീകളടക്കമുള്ളവർക്ക് നേരെ ലാത്തിചാർജ് നടന്നു. സിആർപിഎഫിനെതിരെ അതിരൂക്ഷ വിമർശനമാണ് മമത ബാനർജി ഉയർത്തിയത്.






























