നെതർലാൻഡ് : മുലപ്പാലിലാദ്യമായി മെെക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകർ. നെതർലാൻഡിലെ സർവകലാശാലാ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ 34 അമ്മമാരിലാണ് പഠനം നടത്തിയത്. ഇതിൽ 75 ശതമാനം പേരുടെ മുലപ്പാലിലും മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. പ്രസവത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മുലപ്പാൽ ശേഖരിച്ചത്. അമ്മമാരുടെ ആഹാര പദാർത്ഥങ്ങളിലൊന്നും ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
2020ൽ ഇറ്റാലിയൻ ഗവേഷക സംഘം പ്ലാസസെന്‍റയില്‍ മെെക്രേപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ മുലപ്പാലില്‍ ഇതാദ്യമായാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ ദൂഷ്യഫലങ്ങൾ കൂടുതലാണെങ്കിലും മുലപ്പാൽ നൽകുന്നതിൽ നിന്ന് അമ്മമാർ പിന്തിരിയരുതെന്ന് പഠനത്തിന്‍റെ രചയിതാക്കൾ പറയുന്നു. കുട്ടികളുടെ രോഗപ്രതിരോധ ശേഷിക്കും വളർച്ചയ്ക്കും മുലപ്പാൽ അത്യന്താപേക്ഷിതമായതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നും രചയിതാക്കൾ അറിയിച്ചു.