പത്തനംതിട്ട : മകരവിളക്കിന് തൊട്ടടുത്ത ദിവസങ്ങളിൽ സന്നിധാനത്ത് നിന്ന് ഭക്തരെ നിർബന്ധിച്ച് മലയിറക്കില്ലെന്ന് ദേവസ്വം ബോർഡ്. മകരവിളക്ക് ദർശനത്തിന് എത്ര തീർത്ഥാടകരെത്തിയാലും കയറ്റിവിടാനാണ് തീരുമാനം. പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടനം ഇത്തവണ വേണ്ടെന്ന് വെച്ചു. ഒന്നര ലക്ഷം പേരെയാണ് ഇത്തവണ മകരവിളക്കിന് പ്രതീക്ഷിക്കുന്നത്. വെർച്ചൽ ക്യൂ ബുക്കിംഗിൻ്റെ പരിധി ഉയർത്തേണ്ട എന്നാണ് തീരുമാനം.
സന്നിധാനം പാണ്ടിത്താവളം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നില എന്നിവിടങ്ങളാണ് ശബരിമലയിൽ മകരജ്യോതി ദർശനത്തിന് ഭക്തരെ അനുവദിക്കുക. പമ്പയിൽ പ്രധാന വ്യൂ പോയിന്റ് ആയ ഹിൽ ടോപ്പിൽ ക്രമീകരണങ്ങൾ പൂർത്തിയായി. എന്നാൽ പുല്ലുമേടിൽ ഇത്തവണ തീർത്ഥാടകരെ അനുവദിക്കില്ല. വെർച്ചൽ ക്യൂ ബുക്കിംഗിൽ സ്ലോട്ടുകൾ ബാക്കിയാവുന്നതിനാൽ ഇനി പരിധി ഉയർത്തേണ്ട എന്നാണ് തീരുമാനം.
പരിശോധന കേന്ദ്രങ്ങളിലും മതിയായ സൗകര്യങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ. മകരവിളക്കിനു ശേഷം മലയാളികളായ തീർത്ഥാടകർ കൂടുതലായി എത്തുമെന്നാണ് കണക്കുകൂട്ടൽ. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന് ഒമ്പത് ദിവസം പിന്നിടുമ്പോൾ 14.64 ലക്ഷം പേർ മല ചവിട്ടി. സീസണിലെ ആകെ വരുമാനം 114 കോടി കടന്നു.






























