തിരുവനന്തപുരം : മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ ഇടതുമുന്നണിയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഈ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉയരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിനു മുൻപ് വി.ഡി സതീശൻ നടത്തിയ മംഗലാപുരം യാത്രയെയും അദ്ദേഹം സംശയാസ്പദമെന്ന് അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പോലെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വസ്തനാണ് രത്തൻ ഖേൽക്കറെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലെ പഴയൊരു സംഭവം ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ഈ നിയമനത്തെ വിമർശിച്ചത്. അവിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാർ അഗർവാളിനെ പിന്നീട് ചീഫ് സെക്രട്ടറിയാക്കിയപ്പോൾ ‘വലിയ കൊള്ളക്ക് വലിയ പ്രതിഫലം’ എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. അതേ ചോദ്യമാണ് ഇപ്പോൾ കേരളത്തിലും ഇടതുമുന്നണി നേതാക്കൾ ഉയർത്തുന്നത്. ഏത് ‘ഉപകാരസ്മരണ’യുടെ ഭാഗമായാണ് ഈ നിയമനമെന്ന് വിനോയ് വിശ്വം ചോദിച്ചു.






























