പീരുമേട് : വിജയപുരം രൂപത സഹായമെത്രാനായി മോൺ. ഡോ. ജെസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറമ്പിലി (52) നെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർപാപ്പയുടെ നിയമന ഉത്തരവ് രൂപത ചാൻസലർ റവ. ഡോ. ജോസ് നവസ് വായിച്ചു. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു. സഹായമെത്രാന്റെ സ്‌ഥാനാരോഹണച്ചടങ്ങുകൾ അടുത്ത മാസം 12ന് ഉച്ചകഴിഞ്ഞു വിമലഗിരി
കത്തീഡ്രലിൽ നടക്കും. വിമലഗിരി കത്തീഡ്രലിൽ ഇന്നലെ വൈകിട്ട് 4.30നു നടന്ന പ്രഖ്യാപനച്ചടങ്ങിൽ മോൺ. ജസ്‌റ്റിൻ മഠത്തിപ്പറമ്പിലിനെ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ സ്ഥാനചിഹ്‌നങ്ങൾ അണിയിച്ചു.
റവ.ഡോ. ജെസ്റ്റിൻ മഠത്തിപ്പറമ്പിൽ നിലവിൽ രൂപത വികാരി ജനറലാണ്. ഇടുക്കി ജില്ലയിലെ പാമ്പനാർ സേക്രട്ട് ഹാർട്ട് ഇടവകാംഗവും മഠത്തിപറമ്പിൽ അലക്സാണ്ടറുടെയും പരേതയായ തെരേസയുടെയും ഏക മകനുമാണ്. കോട്ടയം ഇൻഫന്റ് ജീസസ് മൈനർ സെമിനാരി, ആലുവ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലായിരുന്നു പരിശീലനം. 1996 ഡിസംബർ 27-നു ഡോ. പീറ്റർ തുരുത്തിക്കോണത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ സെന്റ് ആസൽമോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആരാധനാക്രമത്തിൽ ലൈസൻഷിയേറ്റും ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഇടുക്കി ഗുഡാർവിള ഇടവക വികാരിയായും മൂന്നാർ ഇടവക സഹവികാരിയായും സേവനമനുഷ്ഠിച്ചു. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി എന്നിവയുടെ പ്രസിഡന്റായിരുന്നു. വിമലഗിരി കത്തീഡ്രൽ റെക്‌ടറും എപ്പിസ്കോപ്പൽ വികാരിയുമായ മോൺ. സെബാസ്‌റ്റ്യൻ പുവത്തുങ്കൽ, ഫൊറോന വികാരിമാർ, വിവിധ സന്യാസിനി സമൂഹത്തിലെ പ്രൊവിൻഷ്യാൾമാർ, അത്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.





























