ചെന്നൈ : എ.ഐ.എഡി.എം.കെ.യിൽ ഉൾപ്പാർട്ടി ഭിന്നത രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതിർന്ന നേതാക്കൾ വെവ്വേറെ യോഗങ്ങൾ ചേർന്നു. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോൾ, മുതിർന്ന നേതാക്കളായ സി വി ഷൺമുഖവും എസ് പി വേലുമണിയും സമാന്തരമായി എം.എൽ.എമാരുടെ മറ്റൊരു യോഗം സംഘടിപ്പിച്ചു. വിമത വിഭാഗം വിളിച്ച യോഗത്തിൽ ഭൂരിഭാഗം എം.എൽ.എമാരും ജില്ലാ സെക്രട്ടറിമാരും പങ്കെടുത്തതായാണ് റിപ്പോർട്ട്. എന്നാൽ, എടപ്പാടി പക്ഷത്ത് വളരെ കുറച്ച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ വീശിയടിക്കുന്ന പുതിയ രാഷ്ട്രീയക്കാറ്റ് ഇപിഎസിൻ്റെ കസേരയെത്തന്നെയാണ് ഉലയ്ക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തന്നെയാണ് ഈ യോഗങ്ങൾ നടന്നത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും വിമത യോഗത്തിൽ ചർച്ചകൾ നടന്നതായാണ് സൂചന. ടിവികെയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാനും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുവരാനും വിമത വിഭാഗം തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എംആർസി നഗറിലെ സി വി ഷൺമുഖത്തിന്റെ വസതിയിൽ വെച്ച് നടന്ന എം.എൽ.എമാരുടെ രഹസ്യ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 30-ൽ അധികം എം.എൽ.എമാർ ഇപിഎസിനെതിരെ ഒന്നിച്ചുകൂടിയത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടാനാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.






























