കൊച്ചി: രാജ്യത്തെ ആൺ പെൺ ദൈവങ്ങളുടെ പട്ടിക നൽകാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. സുരേഷ് ഗോപി ചിത്രം ജെ എസ് കെ വിവാദത്തിനിടെയാണ് ദൈവങ്ങളുടെ പട്ടിക നൽകാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അഡ്വ. ഹരീഷ് വാസുദേവനാണ് വിവരാവകാശ സമർപ്പിച്ചിരിക്കുന്നത്. സെൻസർബോർഡിന്റെ നിയമത്തിലോ ചട്ടത്തിലോ ദൈവത്തിന്റെ പേരിടാൻ പാടില്ലായെന്ന് പറയുന്നില്ലായെന്നും അങ്ങനെ പറയുകയാണെങ്കിൽ പേരുകളടങ്ങിയ ലിസ്റ്റ് അവരുടെ പക്കലുണ്ടാകണമല്ലോയെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. ജെ എസ് കെ സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് സെൻസർബോർഡ് ഹൈക്കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലം രാമായണത്തെ ഉദ്ധരിച്ചുകൊണ്ടാണ് ആരംഭിച്ചിരുന്നത്.
ഈ സത്യവാങ്മൂലത്തിലെ 6,7 പാരഗ്രാഫുകൾ ചൂണ്ടിക്കാണിച്ചാണ് അഡ്വ. ഹരീഷ് വാസുദേവൻ വിവരാവകാശ രേഖ സമർപ്പിച്ചിരിക്കുന്നത്. ജെ എസ് കെ സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് ഹെെക്കോടതിയിൽ സെൻസർബോർഡ് നൽകിയ എതിർ സത്യവാങ്മൂലത്തിൽസിനിമയിലെ കഥാപാത്രങ്ങളുടെ പേരുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ദൈവങ്ങളുടെ പേര് ഉപയോഗിക്കുകയാണെങ്കിൽ മതപരമായ വികാരം വൃണപ്പെടുകയും അതുവഴി സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് താനൊരു സിനിമ ആരംഭിക്കാൻ പോവുകയാണെന്നും അതിൽ ലെെംഗിക പീഡനത്തിനിരയായ കഥാപാത്രവും പീഡിപ്പിക്കുന്നയാളുടേയും കഥാപാത്രങ്ങളുണ്ട്. സെൻസർ ബോർഡ് ആൺ പെൺ ദൈവവങ്ങളുടെ പേര് നൽകുകയാണെങ്കിൽ ആ പേര് ഒഴുവാക്കിയിട്ട് തന്റെ കഥാപാത്രങ്ങൾക്ക് പേര് നൽകാമെന്നാണ് കരുതുന്നതെന്ന് അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു.






























