പത്തനംതിട്ട : പുനലൂർ – പൊൻകുന്നം സംസ്ഥാന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോന്നി ഇളകൊള്ളൂർ എൻ.എസ്.എസ് ഐ.ടി.ഐ യുടെ എതിർ ഭാഗത്തെ റോഡിന്റെ വീതിയുമായി ബന്ധപ്പെട്ട് തർക്കം പരിഹരിച്ചു. വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരം വളവ് നിവർത്തി പണികൾ നടന്നിരുന്നു. എന്നാൽ ഐ.ടി.ഐ ക്ക് എതിർ ഭാഗത്തേക്കുള്ള ബൈ റോഡ് മണ്ണിട്ട് ഉയര്‍ത്തി പ്രധാന റോഡിന്റെ ഭാഗമാക്കുന്നതാണ് പ്രധാനമായും തർക്കം നിലനിന്നിരുന്നത്. മണ്ണിട്ട് പ്രധാന റോഡ് ഉയർത്തുമ്പോൾ നിരവധി വീടുകൾ ഉള്ള പ്രദേശത്തേക്ക് പോകുന്ന ഈ വഴിയുടെ ഉയരവും വലിയ തരത്തിൽ കൂട്ടേണ്ട അവസ്ഥ വരുന്നു. നിലവിൽ തന്നെ ബൈറോഡ് വലിയ താഴ്ചയിൽ നിന്നുമാണ് കയറി വരുന്നത്. ഇതാണ് പ്രദേശവാസികളുടെ പരാതിയിലും പണികൾ തടയുന്നതിലും എത്തിയത്.
പഞ്ചായത്ത് അംഗം വി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഈ വഴി ഒഴിവാക്കാതെ നിലവിൽ റോഡിനായി നിർമ്മിച്ച വലിയ കല്ല്കെട്ട് പൊളിച്ച് വഴിക്കുള്ള സംവിധാനം ചെയ്യാനാണ് തീരുമാനം. റോഡ് നിര്‍മ്മാണവുമായി നടന്ന ചർച്ചയിലും സന്ദർശനത്തിലും പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം വി.ശങ്കർ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, ഇ.കെ.കെ കരാർ കമ്പനി പ്രധിനിധി, പ്രദേശവാസികളായ രാധാകൃഷ്ണൻ നായർ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.