റാന്നി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ണാറകുളഞ്ഞി-ചാലക്കയം പാതയില്‍ നടത്തിയ അറ്റകുറ്റപ്പണി പ്രഹസനമാക്കിയതായി ആരോപണം. റോഡില്‍ അങ്ങിങ്ങായി ടാർ പുരട്ടിയും മൈൽ കുറ്റികളിൽ പായൽ നീക്കാതെ ചായം പുരട്ടിയുമാണ് പൊതുമരാമത്തുവകുപ്പ് ഈ മണ്ഡലകാലത്തും ഭക്തരെ വരവേൽക്കുന്നത്.
ലക്ഷോപലക്ഷം തീർത്ഥാടകർ ഒഴുകി എത്തുന്ന റോഡുകൾ തീര്‍ത്ഥാടന കാലത്ത് കരാറുകാർക്ക് പൊൻ മുട്ടയിട്ടുന്ന താറാവാണ്. മണ്ണാരക്കുളഞ്ഞി ചാലക്കയം റോഡ് ബി.എം.ആന്‍ഡ് ബി.സി ഗ്യാരണ്ടിയോടെ അഞ്ച് വർഷം ഉത്തരവാദിത്വത്തോടെ നിർമ്മിച്ചതാണെന്നാണ് പറയുന്നത്. കുമ്പളാംപൊയ്ക മുതൽ വടശ്ശേരിക്കര വരെയുള്ള റോഡിന്‍റെ സംരക്ഷണ ഭിത്തികൾ പലയിടത്തും ഇടിഞ്ഞുകിടക്കുകയാണ്.
തോട്ടിൽ നിന്നും റോഡിലേക്ക് കാട് വളന്നു നിൽക്കുന്നതിനാൽ റോഡരികില്‍ അപകടം പതിയിരിക്കുന്നത് പലര്‍ക്കും അറിയാൻ കഴിയില്ല. ദിവസങ്ങൾക്ക് മുൻപ് അപകടം മനസിലാക്കാതെ വശം ചേർത്തു ദമ്പതികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞിരുന്നു. അന്ന് നാട്ടുകാരുടെ പെട്ടന്നുള്ള ഇടപെടലാണ് ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. അപായ സൂചന ബോർഡുകൾ പോലും സ്ഥാപിക്കുവാൻ വടശ്ശേരിക്കര പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ തയ്യാറാകാത്തത് നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.