കലവൂര്‍ : ആലപ്പുഴയിൽ കഴിഞ്ഞദിവസം ടാർ ചെയ്ത റോഡ് ഒരൊറ്റ മഴയിൽ പൊളിഞ്ഞിരിയ്ക്കുകയാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് പള്ളിക്ക് സമീപത്തു നിന്ന് ബീച്ചിലേക്കുള്ള റോഡാണ് ഇപ്പോള്‍ ദുരവസ്ഥയിലായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ടാര്‍ ചെയ്തത്. മഴയത്ത് ടാര്‍ ഒലിച്ച് പോയതോടെ കരാറുകാരന്റെ ഫണ്ട് ജില്ലാ പഞ്ചായത്ത് തടഞ്ഞു.
നാട്ടുകാരെല്ലാം ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പ്രദേശത്ത് സന്ദര്‍ശനം നടത്തി. റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രം കരാറുകാരന് പണം നല്‍കിയാല്‍ മതിയെന്ന് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയത്ത് റോഡിന്റെ വശങ്ങളിലെ ടാര്‍ പാളികളായി അടര്‍ന്നു പോവുകയായിരുന്നു. പല ഭാഗത്തും ചെറിയ തോതില്‍ മാത്രമാണ് ടാറിംഗ് നടത്തിയിരിക്കുന്നത്.