കുഞ്ഞു മാണിയുടെ ലൈഫ് ജാക്കറ്റ് തട്ടിത്തെറിപ്പിച്ചത് റോഷി അഗസ്റ്റിന്‍ : കിരീടവും ചെങ്കോലും കയ്യിലില്ല – പ്രജകളും രാജ്യം വിടാന്‍ ഒരുങ്ങുന്നു – ജോസ് കെ.മാണിയുടെ കാര്യത്തില്‍ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

പാലാ : കുഞ്ഞുമാണിക്ക് യു.ഡി.എഫ് നല്‍കിയ ലൈഫ് ജാക്കറ്റ് തട്ടിത്തെറിപ്പിച്ചത് റോഷി അഗസ്റ്റിന്‍. ചെയര്‍മാന്റെ കിരീടവും ചെങ്കോലും ഇപ്പോള്‍ ജോസ് കെ.മാണിയുടെ  കയ്യിലില്ല. അധികാരമൊക്കെ ഇപ്പോള്‍ റോഷിയുടെ കയ്യിലാണ്. യു.ഡി.എഫിന്റെ  വാതിലുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ കൂടെയുള്ള പ്രജകളില്‍ പലരും രാജ്യം വിടാന്‍ ഒരുങ്ങുകയാണ്, ഇതോടെ ജോസ് കെ.മാണിയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. മറിച്ചെന്തെങ്കിലും സംഭവിച്ചതായി അണികള്‍ക്ക് തോന്നണമെങ്കില്‍ മുതുകാടോ സാമ്രാജോ വരേണ്ടിവരും.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ യു.ഡി.എഫ് പ്രവേശനത്തിനു മുന്നോടിയായി ജോസ് കെ.മാണി യു.ഡി.എഫ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചകള്‍ ഏതാണ്ട് അന്തിമ ഘട്ടത്തില്‍ എത്തിയപ്പോഴായിരുന്നു റോഷി ഇടഞ്ഞത്. പിണറായി വിജയന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു റോഷിയുടെ മലക്കം മറിച്ചില്‍. ജോസ് കെ.മാണി എല്‍.ഡി.എഫ് വിടുകയാണെങ്കില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുവാനായിരുന്നു പിണറായി വിജയന്റെ പദ്ധതി. ഇത് സംബന്ധിച്ച വാര്‍ത്ത പത്തനംതിട്ട മീഡിയ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത ശരിവെക്കുന്ന രീതിയിലാണ്  പാലാ നഗരസഭയുടെ  മുൻ കൗൺസിലറും കോട്ടയം ഡി.സി.സി സെക്രട്ടറിയുമായിരുന്ന സാബു എബ്രഹാമിന്റെ  ഫേസ്ബുക്ക് പോസ്റ്റ്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഈ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ >>>

ജോസ് കെ മാണി “കൈ” പിടിച്ച ലൈഫ് ജാക്കറ്റ് തട്ടിതെറിപ്പിച്ചത് റോഷി അഗസ്റ്റിൻ. അണികൾ അങ്കലാപ്പിൽ.

ക്യാപ്റ്റൻ പിണറായിയുടെ മുങ്ങുന്ന കപ്പലിൽ നിന്ന് ജോസ് കെ മാണിക്ക് രക്ഷപെടാൻ കിട്ടിയ ലൈഫ് ജാക്കറ്റ് മന്ത്രി റോഷി അഗസ്റ്റിൻ തട്ടിക്കളഞ്ഞതാണ് ജോസ് അനുകൂലികളെ ഞെട്ടിച്ചത്. അതിന് കാരണമായി പറയപ്പെടുന്നത് കേരള കോൺഗ്രസ് എം UDF ൽ വന്നാൽ രണ്ടു കേരള കോൺഗ്രസിനും കൂടി ലഭിക്കുന്നത് രണ്ട് മന്ത്രിസ്ഥാനങ്ങൾ. അതിൽ ഒന്ന് പി.ജെ ജോസഫിനോ മോൻസിനോ രണ്ടാമതുള്ളത് ജോസ് കെ മാണിക്കും. റോഷിക്ക് ഒരിക്കലും മന്ത്രി സ്ഥാനം ലഭിക്കില്ല. LDF വന്നാൽ ഒന്നിൽ കൂടുതൽ മന്ത്രി സ്ഥാനങ്ങൾ ലഭിക്കുമെന്നുള്ള റോഷിയുടെ നടക്കാത്ത സ്വപ്നവും.

കേരള കോൺഗ്രസിന്റെ ജനിതകസ്വഭാവം അറിയാവുന്ന പിണറായി കേരള കോൺഗ്രസ് (എം) നെ പിളർത്താൻ ശ്രമിച്ചതും റോഷിയുൾപ്പെടെ മൂന്ന് MLA മാർ പിളർന്ന് മാറിയാൽ മാണി സാറിന്റെ രണ്ടില ജോസിന് നഷ്ടപ്പെടുമെന്നും പാലായിൽ ജോസിനെതിരെ റോഷിയെ നിർത്തുമെന്ന് പിണറായുടെ ദൂതൻ വഴിയുള്ള വിരട്ടലുമാണ് ജോസ് കെ മാണിയെ വിഷമത്തിലാക്കിയത്. UDF ലേക്ക് ജോസ് കെ മാണി പോകുന്നു എന്ന വാർത്തകൾ കേരള കോൺഗ്രസ് എം അണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. പാലായിലും പരിസര പഞ്ചായത്തുകളിലും LDF എന്നോ പിണറായി എന്നോ പറയാതെ മാണി സാറിന്റെ രണ്ടില യെന്നും പഴയ UDF കാലവും ഓർമ്മിപ്പിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു പിടിച്ചത്. LDF ൽ ശ്വാസം മുട്ടി കിടന്ന അണികൾ മത്സരിച്ച സ്ഥലങ്ങളിൽ എല്ലാം തന്നെ എട്ടുനിലയിൽ തോൽക്കുകയും ചിലയിടത്ത് ജയം ലഭിച്ചത് കഷ്ടിച്ചുമാണ്.ജോസ് വന്നാലും ഇല്ലെങ്കിലും വാതിൽ തുറന്നിട്ടിരിക്കുന്നു എന്ന സമീപനം മൂലം UDF നാണ് ഈ ചർച്ചകളിൽ രാഷ്ട്രീയ നേട്ടം.

    1. സഭാ മേലധ്യക്ഷന്മാർ കോൺഗ്രസിനൊപ്പമാണെന്നും അവരുടെ ആവശ്യപ്രകാരമാണ് ഈ ചർച്ചകൾ നടന്നതെന്ന മാധ്യമ വാർത്തകൾ സഭ UDF ന് ഒപ്പം എന്ന സന്ദേശം രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടായി. സഭയുടെ ആവശ്യ പ്രകാരമാണ് UDF പ്രവേശനം കേരള കോൺഗ്രസിൽ ചർച്ചയായതെന്ന് അവരുടെ MLA പ്രമോദ് നാരായണൻ തന്നെ വ്യക്തമാക്കിയിരുന്നു.
    2.  സഭയുടെ ശ്രമങ്ങൾ തള്ളി കളഞ്ഞ കേരള കോൺഗ്രസ് എം നും റോഷി ഗ്രൂപ്പിനു മെതിരെ അണികളുടെ വികാരം ശക്തമാണ്. സഭയെയും ശത്രുപക്ഷത്താക്കി.
    3.  ജോസ് കെ മാണിയുടെ വിശ്വാസ്യത LDF ൽ നഷ്ടപ്പെട്ടു. അത് അദ്ദേഹത്തിന്റെ വിജയ പ്രതീക്ഷകളെ ബാധിക്കും.
    4.  അണികളെല്ലാം UDF ൽ എത്തുകയും കൈയിലിരിക്കുന്ന 5 സീറ്റും കളഞ്ഞ് അഭയാർത്ഥികളായി എല്ലാകാലവും കെടാത്ത തീയിലും ചാകാത്ത പുഴുവുമുള്ള LDF -ൽ കിടക്കേണ്ടി വരും.

പിണറായിക്ക് പണ്ടുമുതലേ ഉള്ള ഒരു മോഹമാണ് ഒരു ക്രൈസ്തവ പാർട്ടിയെന്നു പേരുള്ള കേരള കോൺഗ്രസിന്റെ ഒരു ഭാഗത്തെ കൂടെ നിർത്തുക എന്നത്. ഫ്രാൻസീസ് ജോർജിന്റെ പാർട്ടിക്ക് അന്ന് വാരിക്കോരി സീറ്റ് കൊടുത്തിട്ട് ഒന്നും പച്ച തപ്പിയില്ല. പിന്നീട് കിട്ടിയ കഷണം ആന്റണി രാജു ഷഡ്ഡി കേസിൽ ഷഡ്ഡി കഷണം പോലെ കീറി പോയി. റോഷിക്കും കിട്ടി വലിയ ഓഫർ, പിളർത്തി വന്നാൽ കൂടെ വരുന്നവർക്കെല്ലാം സീറ്റുകൾ (തോൽക്കുന്ന). റോഷി തോറ്റാൽ രാജ്യസഭാ എംപി. പിന്നെന്തു വേണം.
മന്ത്രി റോഷിയുടെ പേഴ്സണൽ സ്റ്റാഫിൽ പോലും CPM കാരെയാണ് നിയമിച്ചിരിക്കുന്നത്. മന്ത്രിയുടെ സ്വന്തം ജില്ലയിൽ തൊടുപുഴ PWD ഗസ്റ്റ് ഹൗസിൽ മന്ത്രിക്കും ഡ്രൈവർക്കും രണ്ട് മുറി ചോദിച്ചിട്ട് നടക്കില്ലാന്നറിഞ്ഞപ്പോൾ പരിഭവം പറഞ്ഞത് ഇതേ റോഷിയാണ്.

ജോസ് കെ മാണിയുടെയും റോഷിയുടെയും LDF ലെ ഏക പണി കർഷകർക്കെതിരെയും സഭയ്ക്കെതിരെയും പിണറായി സർക്കാരിന്റെ തീരുമാനങ്ങൾ വരുമ്പോൾ മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുക എന്നതു മാത്രമാണ്. ജോസ് കെ മാണി ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത് പ്രതിപക്ഷത്തേക്കാൾ കൂടുതൽ തങ്ങൾ LDF ൽ നിന്നുകൊണ്ട് പോരാടി എന്നത് ശ്രദ്ധിച്ചു കാണും. UDF കേരള കോൺഗ്രസ് എം നു വേണ്ടി തുറന്നിട്ടിരിക്കുന്ന വാതിൽ അടയ്ക്കാനും ഒരു സമയം പറയണം. ഈ വാതിൽ കാണിച്ച് തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം കിട്ടിയതുപോലെ ഇനിയും പലതും നേടാനുണ്ട്. സീറ്റ് ചർച്ചകളിൽ LDF ൽ വിലപേശൽ ശേഷിക്കും ഈ വാതിൽ കാരണമാകരുത്.

കേരള കോൺഗ്രസിന് മാണി സാർ അന്ന് പറഞ്ഞതിനേക്കാൾ സൗന്ദര്യം കൂടിയെന്നോ UDF ന് ഭരണം കിട്ടണമെങ്കിൽ അവർ വേണമെന്നോ പറഞ്ഞ് മൂഡ സ്വർഗ്ഗത്തിലിരിക്കുന്നവർ അവിടെ ഇരിക്കട്ടെ. UDF തറവാട്ടിലേക്ക് വരാൻ കൊതിപ്പിച്ചിട്ട് നടക്കാതെ വന്നപ്പോളുള്ള അണികളുടെ നിരാശയും കുഞ്ഞാടുകളുടെ കരച്ചിലും കേരള കോൺഗ്രസിൽ റോഷിയ്ക്ക് ഒരു വില്ലൻ പരിവേഷവും വീണ്ടും LDF ൽ നിന്ന് തോൽക്കാൻ വിധിക്കപ്പെട്ട ജോസിനോട് സഹതാപവും ഉടലെടുത്തിട്ടുണ്ട്. 5 MLA മാരും ഞാൻ പറയുന്നത് അനുസരിക്കും എന്ന് ജോസ് പറയേണ്ട ഗതികേട് അവർ എല്ലാവരും കൂടെയില്ലാ എന്ന് മനസ്സിൽ വെച്ചാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം.
ജോസ് കെ മാണി UDF ൽ എത്തുന്നതിനെ അസംബ്ളി സീറ്റ് ആഗ്രഹിക്കുന്ന കോൺഗ്രസ് നേതാക്കൾക്കും താഴെ തട്ടിലുള്ള നേതാക്കൾക്കും പഞ്ചായത്തിലും നഗരസഭയിലും അവസരങ്ങൾ നഷ്ടപ്പെടും എന്ന വികാരം നന്നായിട്ട് ഉണ്ട്. എങ്കിലും വിദൂരഭാവിയിൽ ഭിന്നിച്ച് നിൽക്കുന്ന കേരള കോൺഗ്രസുകൾ എല്ലാം ഒന്നിച്ച് UDF ൽ എത്തിയാൽ ഒരു മെച്ചം ക്രൈസ്തവ വോട്ടുകൾ ഭിന്നിക്കില്ലെന്നും ക്രൈസ്തവർക്ക് സുരക്ഷിത ബോധം വർദ്ധിക്കുമെന്നും BJP യുടെ ക്രിസംഘികകൾ വളർന്നു വരില്ലെന്നും ഉള്ള യാഥാർത്ഥ്യം ഉൾകൊള്ളേണ്ടതാണ്.

മീനച്ചിലാറ്റിൽ ഇപ്പോഴും ചെറിയ ഒഴുക്കുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ജനപ്രളയത്തിൽ മുങ്ങി താഴാതെ LDF നോടൊപ്പം വേമ്പനാട്ട് കായലിലൂടെ അറബി കടലിൽ പതിക്കുന്നതിന് മുമ്പ് ലൈഫ് ജാക്കറ്റ് ഓർമ്മയിൽ വരും – അപ്പോൾ ജീവൻ രക്ഷാപ്രവർത്തനത്തിന് പിണറായി വിജയനും അവിടെ കാണട്ടെ എന്നാശംസിക്കാനല്ലാതെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല……… പാലായുടെ നേർക്കാഴ്ച – ഭാഗം – 1, സാബു എബ്രഹാം പാലാ.(കോട്ടയം, DCC മുൻ ജനറൽ സെക്രട്ടറി.)

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...