പത്തനംതിട്ട : റബർ ബോർഡും, കേന്ദ്രസർക്കാരും വ്യാപാരികളുടെ പക്ഷം ചേർന്നു റബര്‍ വില ഇടിച്ചു കർഷകരെ ചൂഷണം ചെയ്യാൻ സഹായിക്കുകയാണെന്നു കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. രാജ്യാന്തര വില കിലോയ്ക്ക് 160 രൂപ ആയപ്പോൾ 200 രൂപയിൽ കൂടുതൽ നൽകിയാലെ ഇറക്കുമതി സാധ്യമാവുകയുള്ളൂ, ഈ അവസരത്തിൽ വ്യവസായികൾ ഉൽപാദനം കുറച്ച് മാർക്കറ്റിൽ നിന്ന് മാറി നിൽക്കുകയാണ്. കച്ചവടം ഇല്ലാത്ത സാഹചര്യത്തിൽ എല്ലാ ദിവസവും ഓരോ രൂപ കുറച്ചാണ് ആഭ്യന്തരവില റബർബോർഡ് പ്രസിദ്ധീകരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. വ്യാപാരി വ്യവസായികളെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായി കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സുരേഷ് കോശി പ്രസ്താപിച്ചു. കർഷക കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ഭാരവാഹികളായ മലയാലപ്പുഴ വിശ്വംഭരൻ, അബ്ദുൽ കലാം ആസാദ്, സലിം പെരുനാട്. ജോജി ഇടകുന്നിൽ, കെ.വി രാജൻ, ജോസ് ഇല്ലിരിക്കൽ, അജി അലക്സ്, ടി.എൻ രാജശേഖരൻ, വി.എം ചെറിയാൻ, തോമസ് മാത്യു, നജീർ പന്തളം, ജോർജ് ജോസഫ്, എം.ആർ ഗോപകുമാർ, റഹീം കുട്ടി കാട്ടൂർ, വല്ലാറ്റുർ വാസുദേവൻപിള്ള , കെ.കെ അജി, രജി മടയിൽ എന്നിവർ സംസാരിച്ചു.