ന്യൂഡൽഹി : രണ്ടാം കോവിഡ് തരംഗത്തെ നേരിടാൻ ഏറ്റവും മികച്ച വഴി വാക്സിനേഷനാണെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും വാക്സീൻ ക്ഷാമം ഇപ്പോഴുമുണ്ടെന്ന വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് ഡൽഹി ഹൈക്കോടതി. റഷ്യൻ വാക്സീനായ സ്പുട്നിക് വിയുടെ ഇന്ത്യയിലെ ഉത്പാദനത്തിനായി ഹിമാചലിൽനിന്നുള്ള പനാസിയ ബയോടെക്കും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർഡിഐഎഫ്) പങ്കാളിയാകുന്ന വിഷയമുയർത്തിയാണ് ഹൈക്കോടതി സർക്കാരിനുനേരെ തിരിഞ്ഞത്.
പനാസിയ ബയോടെക്കിന് ആർബിട്രേഷൻ ട്രൈബ്യൂണൽ അനുവദിച്ച 14 കോടി രൂപ 2012 മുതലുള്ള പലിശ സഹിതം എത്രയും പെട്ടെന്നു നൽകി സ്പുട്നിക് വി വാക്സീൻ നിർമാണത്തിന് കമ്പനിയെ സഹായിക്കാനും കേന്ദ്രത്തോട് നിർദേശിച്ചു. നിർമ്മാണത്തിനുള്ള അനുമതി പനാസിയ ബയോടെക്ക് ബന്ധപ്പെട്ടവരിൽനിന്ന് വാങ്ങണമെന്നും ജഡ്ജിമാരായ മൻമോഹൻ, നജ്മി വസീരി എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുഴുവൻ ജനതയെയും വാക്സിനേറ്റ് ചെയ്യുകയാണ് മഹാമാരിക്കെതിരെ പോരാടാനുള്ള വഴിയെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും ഇന്ത്യയിൽ വാക്സീൻ ക്ഷാമം കാര്യമായുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി പറഞ്ഞു.
ഇൻഫ്ലുവെൻസ് വാക്സീനുകളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട 2010ലെ കേസിൽ 2019ലെ ആർബിട്രൽ ട്രൈബ്യൂണൽ വിധി പ്രകാരമുള്ള തുക വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പനാസിയ ബയോടെക് ആണ് കോടതിയെ സമീപിച്ചത്. ആർഡിഐഎഫുമായി സഹകരിച്ച് സ്പുട്നിക് വി വാക്സീൻ എത്രയും പെട്ടെന്ന് ഉത്പാദിപ്പിക്കാനുള്ള അവസരത്തിന് പണമില്ലായ്മ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു കാട്ടിയായിരുന്നു ഹർജി.
ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് വാക്സീന് ഇന്ത്യയിൽ പ്രാദേശിക പരീക്ഷണങ്ങൾ നടത്തേണ്ടതില്ലെന്ന തീരുമാനമുള്ളപ്പോൾ എന്തുകൊണ്ടാണ് പനാസിയയോട് പ്രാദേശിക പരീക്ഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. റഷ്യയിൽനിന്നുള്ള ഒരുകൂട്ടർ ഹിമാചൽ പ്രദേശിലെ പ്രാദേശിക മരുന്നു കമ്പനിയെ കണ്ടെത്തിയപ്പോൾ കേന്ദ്രം അക്കാര്യത്തിൽ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.