ന്യൂഡൽഹി : യുക്രൈൻ തീരത്ത് ചരക്കുകപ്പലിനുനേരെ റഷ്യ നടത്തിയ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ചൊവ്വാഴ്ച റഷ്യൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ആക്രമണത്തിന് പിന്നാലെ വിദേശകാര്യമന്ത്രാലയം റഷ്യയെ പരാമർശിക്കാതെ പ്രസ്താവന ഇറക്കിയിരുന്നു. ‘ചരക്കുകപ്പലുകൾക്കും സിവിലിയൻ ജീവനക്കാർക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും വ്യാപാരത്തെയും തടസപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ഖേദകരവും ഒഴിവാക്കേണ്ടതുമാണ്.’ കുറിപ്പിൽ പറയുന്നു.
ഞായറാഴ്ചയാണ് യുക്രൈനിലെ ഒഡേസ തുറമുഖത്ത് എംവി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിനുനേരെ ആക്രമണമുണ്ടായത്. പത്ത് നാവികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കാസർഗോഡ് സ്വദേശിയായ അഖിൽ ജോയനും ഉൾപ്പെടുന്നു. ഇതാദ്യമായാണ് റഷ്യ-യുകൈൻ സംഘർഷത്തിനിടെ ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്നത്.






























