കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ സമർപ്പിച്ചു. എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എസ് ശശിധരൻ കോടതിയിൽ ഹാജരായി. പ്രഭാമണ്ഡലത്തിൽനിന്ന് സാമ്പിൾ ശേഖരിച്ച കാര്യം റിപ്പോർട്ടിൽ അറിയിച്ചു. ഹർജി കോടതി പരിഗണിക്കുകയാണ്. തൊണ്ടിമുതൽ ഇല്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനാ ഫലം കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കും. ആദ്യം സ്വർണം പൂശിയപ്പോൾ പ്രഭാമണ്ഡലത്തിലും കട്ടിളപ്പാളിയിലും ദ്വാരപാലകരിലും എത്ര അളവിൽ സ്വർണം ഉണ്ടായിരുന്നു എന്നും വർഷങ്ങൾക്ക് ശേഷം അത് എത്ര അളവിലേക്ക് ചുരുങ്ങി എന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലമാണ് നിർണായകമാകുക. കഴിഞ്ഞ ദിവസം എസ്ഐടി ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി പ്രഭാമണ്ഡലത്തിൻ്റെ അളവും തൂക്കവും പരിശോധിച്ചിരുന്നു.
നേരത്തെ ദ്വാരപാലകരുടെയും കട്ടിളപ്പാളിയുടെയും പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് കൈമാറിയിരുന്നു. എസ്ഐടി റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും ശബരിമലയിൽനിന്ന് നഷ്ടപ്പെട്ട സ്വർണത്തിൻ്റെ അളവ് സംബന്ധിച്ചു കോടതി തീരുമാനമെടുക്കുക.





























