പത്തനംതിട്ട : പമ്പയിൽനിന്ന് കെ.എസ്.ആർ.ടി.സി യുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി അന്തർസംസ്ഥാന ബസ് സർവീസുകൾ ഡിസംബർ ഏഴ് മുതൽ തുടങ്ങും. 12 ബസുകളാണ് അന്തർസംസ്ഥാന സർവീസ് നടത്തുക. രണ്ടാംഘട്ടത്തിൽ മധുരയിലേക്കും ചെന്നൈയിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങും. നിലവിൽ പമ്പയിൽനിന്ന് 128 ബസുകളാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിപ്പിക്കുന്നത്. ഡിസംബർ 12ഓടെ 99 ബസുകൾ കൂടി സർവീസിനെത്തും.
നിലയ്ക്കൽ – പമ്പ റൂട്ടിൽ തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി 24 മണിക്കൂറും ചെയിൻ സർവീസ് നടത്തുന്നുണ്ട്. നവംബർ 16 മുതൽ ഡിസംബർ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിൻ സർവീസ് ഉപയോഗപ്പെടുത്തിയത്. രാത്രി ഏഴ് മുതൽ 12 മണി വരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ബസുകൾക്ക് പ്രവേശനമില്ല. പക്ഷേ, പമ്പയിൽനിന്ന് തിരിച്ച് നിലയ്ക്കലിലേക്ക് ഈ സമയങ്ങളിലും ചെയിൻ സർവീസുണ്ട്. നിലയ്ക്കലിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ് സർവീസും ഈ സമയത്തുണ്ട്.
ജൻറം നോൺ എ.സി 4191, ജൻറം എസി 1525, സൂപ്പർ ഫാസ്റ്റ് 56, സൂപ്പർ ഡീലക്‌സ് 152 ഉൾപ്പെടെ 11640 ട്രിപ്പുകളാണ് കെ.എസ്.ആർ.ടി.സി നിലയ്ക്കൽ – പമ്പ റൂട്ടിൽ ഓടിച്ചത്. പമ്പ ബസ്‌സ്‌റ്റേഷനിൽനിന്ന് 80 ജൻറം നോൺ എസി, 30 ജൻറം എ.സി, മൂന്ന് ഷോർട്ട് വീൽ ബേസ്, 10 സൂപ്പർ ഡീലക്‌സ്, അഞ്ച് സൂപ്പർ ഫാസ്റ്റ് ബസുകളടക്കമാണ് 128 ബസുകൾ സർവീസ് നടത്തുന്നത്.
പമ്പയിൽനിന്ന് നേരിട്ട് ചെങ്ങന്നൂരിലേക്ക് 35, കോട്ടയം 10, തിരുവനന്തപുരം 10, എറണാകുളം ഏഴ്, പത്തനംതിട്ട നാല്, കുമളി നാല്, എരുമേലി നാല് എന്നിങ്ങനെയാണ് പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തുന്ന ശരാശരി ട്രിപ്പുകൾ. 306 ജീവനക്കാരാണ് രാപകൽ ഭേദമില്ലാതെ, ശബരിമല തീർഥാടനം സുഗമമാക്കാൻ ജോലി ചെയ്യുന്നത്.