പത്തനംതിട്ട : മകരവിളക്ക് കാലത്ത് സന്നിധാനത്തെ വിവിധ ഭാഗങ്ങളിലായി സേവനം അനുഷ്ഠിക്കാനുള്ള പോലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ഞായറാഴ്ച ഉച്ചയ്ക്ക് മുതൽ ചുമതല നിർവഹിച്ചുതുടങ്ങി. ശബരിമല സന്നിധാനത്തെ പുതിയ സ്പെഷ്യൽ ഓഫീസറായി ബി.കൃഷ്ണകുമാർ ചുമതലയേറ്റു. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പി യാണ് അദ്ദേഹം. മകരവിളക്ക് ദർശനത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും പരമാവധി സഹായങ്ങൾ ചെയ്യുന്നതിന് പോലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് പുതിയ ബാച്ചിനെ വലിയ നടപ്പന്തലിലെ ചടങ്ങിൽ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മകരവിളക്കിനും തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകുമ്പോഴും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും. സുരക്ഷിതവും സമാധാനപരവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കും. എല്ലാ വകുപ്പുകളുടെയും സംയുക്തമായ പ്രവർത്തനം ഉണ്ടാകുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.
സന്നിധാനത്ത് പുതുതായി ചാർജെടുത്ത ബാച്ചിൽ നാല് ഡിവൈ.എസ്.പി.മാർ, 10 സി.ഐമാർ, 37 എസ്.ഐ, എ.എസ്.ഐമാർ, 300 പോലീസുകാർ എന്നിവർ ഉൾപ്പെടുന്നു. ആകെ 352 പേരാണ് സന്നിധാനത്തെ ഡ്യൂട്ടിക്ക് മാത്രമായി ചുമതലയേറ്റത്. ആകെ നിലവിൽ എട്ട് ഡിവൈ.എസ്.പി.മാർ, 13 സി.ഐമാർ, 58 എസ്.ഐ, എ.എസ്.ഐമാർ,581 പോലീസുകാർ എന്നിവർ സന്നിധാനത്തെ ഡ്യൂട്ടിക്കായി ഉണ്ട്. പുതിയ ബാച്ചിന് ജനുവരി 20 വരെയാണ് ഡ്യൂട്ടി. ചടങ്ങിൽ എ.എസ്.ഓ എൻ.സുരേഷ്‌കുമാറും മറ്റ് ഉദ്യേഗസ്ഥരും പങ്കെടുത്തു.





























