പത്തനംതിട്ട : മണ്ഡല മകരവിളക്ക് കാലത്തിനായി ശബരിമല ഒരുങ്ങുന്നു. മണ്ഡല മകരവിളക്ക് ഒരുക്കങ്ങൾക്ക് മുന്നോടിയായി തുലാമാസ പൂജകൾക്കായി ഒക്ടോബർ പതിനാറിന് ശബരിമല നട തുറക്കുമ്പോൾ കർശന നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം നൽകാനാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഈ മാസം 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ആരോഗ്യ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്ന തരത്തിൽ ഭക്തരെ നിയന്ത്രിക്കും. 10 വയസ് കഴിയാത്തവർക്കും 65 വയസ് കഴിഞ്ഞവർക്കും പ്രവേശനം ഉണ്ടാകില്ല. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരെ മാത്രമേ മലകയാറാൻ അനുവദിക്കൂ. പരീക്ഷണാടിസ്ഥാനത്തിലാണ് തുലാമാസത്തിലെ അഞ്ച് ദിവസം ദർശനം അനുവദിക്കുന്നത്.
ഒരു ദിവസം പതിനായിരം പേർക്ക് ദർശനം അനുവദിക്കാനാണ് ആലോചന. സാധാരണ മണ്ഡല, മകരവിളക്ക് വേളയിൽ ഒരു ദിവസം ഒരു ലക്ഷത്തിലേറെപേരാണ് ദർശനം നടത്തുന്നത്. കൊവിഡ് പരിശോധന പൂർത്തീകരിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ കടത്തിവിടൂ. സർട്ടിഫിക്കറ്റ് ഉള്ളവർ 96 മണിക്കൂർ കഴിഞ്ഞാണ് എത്തുന്നതെങ്കിൽ പമ്പയിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകണം. ഇതിന് 20 മിനിട്ട് എടുക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തി വിടുകയുള്ളൂ.
അതേസമയം ശബരിമലയിൽ ഭക്തർക്ക് സോപാനത്ത് പ്രവേശനമുണ്ടാകില്ല. ഇതു കൂടാതെ പതിനെട്ടാം പടി കയറി ഭക്തർക്ക് തമ്മിൽ നിശ്ചിത അകലവും ഉണ്ടായിരിക്കും. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ നിലവിലെ ശബരിമലയിലെ സാഹചര്യങ്ങൾ പൂർണ്ണമായും വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാനാണ് 28 ന് ചേരുന്ന യോഗം. അതേസമയം കന്നിമാസപൂജകൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി ശബരിമല ക്ഷേത്രനട അടച്ചു. ഭക്തരില്ലാത്ത ആറാമത്തെ മാസപൂജയാണ് കടന്നുപോയത്. അതേസമയം പമ്പ ഗണപതികോവിൽ മേൽശാന്തിമാരായി വൈക്കം തലയാഴം വാരില്ലത്ത് മഠത്തിൽ ആർ. സുരേഷ് പോറ്റിയും നെയ്യാറ്റിൻകര കൃഷ്ണഗിരി ഇല്ലത്ത് കെ.നാരായണൻപോറ്റിയും തിങ്കളാഴ്ച ചുമതലയേറ്റു. ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി എന്നീ സ്ഥാനങ്ങളിലേക്കുള്ള നറുക്കെടുപ്പ് തുലാം മാസം ഒന്നാം തീയതിയും നടക്കും.































