ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കൂ, അല്ലെങ്കിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ എന്നാണ് അഭിജിത് ദീപ്‌കെ പറഞ്ഞത്. ശനിയാഴ്ച രാവിലെയാണ് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി സിജെപി ജന്തര്‍ മന്തറില്‍ രണ്ടാംഘട്ട പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ പ്രതിഷേധത്തിന് അനുമതി നല്‍കണമെന്ന സിജെപി ആവശ്യം പൊലീസ് നിഷേധിച്ചു. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് മൈക്കിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും അതിനുവേണ്ടി അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
സമരം തുടരാന്‍ ജന്തര്‍ മന്ദറില്‍ നിയമതടസമുണ്ടെങ്കില്‍ മറ്റൊരു സ്ഥലം അനുവദിക്കണമെന്നും ദീപ്‌കെ പറഞ്ഞു.
ശനിയാഴ്ച ജന്തർ മന്തിറിൽ പ്രതിഷേധിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചതിനാൽ പിരിഞ്ഞ് പോകണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസ് പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടത്. എന്നാൽ പൊലീസ് നിലപാടിന് വഴങ്ങാതെ പ്രതിഷേധം തുടരാൻ സിജെപി തീരുമാനിക്കുകയായിരുന്നു. ജയിലിൽ പോകാൻ വരെ തയ്യാറാണെന്ന് അഭിജീത് ദീപ്കെ പറഞ്ഞിരുന്നു. ഒരു കാരണവശാലും സമരവേദി വിട്ട് പോകരുതെന്ന് അഭിജീത് ദീപ്കെ പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു.





























