കോഴിക്കോട്; സമസ്ത -മുസ്ലിം ലീഗ് തർക്കത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന് മുസ്ലിം ലീഗ് തീരുമാനം. മലപ്പുറത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ധാരണയായത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണത്തോടെ ഉടലെടുത്ത സമസ്ത-ലീഗ് തർക്കത്തിൽ കൂടുതൽ പ്രതികരിക്കേണ്ടന്നാണ് യോഗ തീരുമാനം. കൂടുതൽ പ്രതികരണങ്ങൾ ഇരു വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധാരണ. ലീഗിന്റെ നിലപാട് നേരത്തെ അധ്യക്ഷൻ സാദിഖ് അലി തങ്ങൾ വ്യക്തമാക്കിയാൽ കൂടുതൽ പ്രതികരണം വേണ്ടെന്നാണ് യോഗത്തിൽ ഉയർന്നു വന്നത്. അടുത്ത ദിവസം സമസ്ത മുശാവറ അംഗങ്ങൾ പാണക്കാട് സാദിഖ് അലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടർന്നുള്ള സാഹചര്യം വിലയിരുത്തിയ ശേഷം പ്രതികരണങ്ങൾ നടത്തിയാൽ മതി എന്ന ധാരണയിൽ ആണ് എത്തിയത്.
ദേശീയ ഓഫീസ് നിർമാണത്തിനുള്ള ഫണ്ട് ശേഖരണത്തിൽ വീഴ്ച വരുത്തിയ ശാഖയ്ക്ക് എതിരെ നടപടി സ്വീകരിക്കനും യോഗം തീരുമാനിച്ചു. ദേശീയ കമ്മിറ്റി ഓഫീസ് നിർമാണത്തിനായുള്ള ഫണ്ട് പിരിവിൽ പല ശാഖകളും വീഴ്ച വരുത്തിയിരുന്നു. ടാർജറ്റ് നൽകിയതിന്റെ 25ശതമാനം പോലും പൂർത്തിയാക്കാത്ത ശാഖകളെ പിരിച്ചു വിടാനും, ഈ ശാഖകളിലെ നേതാക്കളെ തരം താഴ്ത്താനും യോഗത്തിൽ തീരുമാനിച്ചു. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാൻ കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി.





























