ന്യൂഡൽഹി : മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയായി സുപ്രീംകോടതി കൊളിജീയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിലുള്ള കൊളീജിയത്തിന്റേതാണ് തീരുമാനം. സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ഡൽഹി ഹൈക്കോടതിയുടെ ശുപാർശ നാല് വർഷത്തിന് ശേഷമാണ് സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചത്. രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ ജഡ്ജിയാകും ഇതോടെ സൗരഭ് കൃപാൽ.
സുപ്രീം കോടതി സ്വവർഗരതി കുറ്റകരമല്ലാതാക്കിയ രണ്ട് സുപ്രധാന കേസുകളിൽ ഹർജിക്കാരുടെ അഭിഭാഷകനായിരുന്നു കൃപാൽ. കേന്ദ്ര സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ചാണ് സുപ്രീംകോടതി കൊളീജിയം ഒടുവിൽ അദ്ദേഹത്തെ ജഡ്ജിയാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്സർലൻഡ് എംബസിയിൽ ജോലി ചെയ്യുന്ന വിദേശ പൗരനാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്.
ഇത് നാലാം തവണയാണ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാർശ കൊളീജിയത്തിന്റെ മുന്നിലെത്തുന്നത്. 2018-ലായിരുന്ന ആദ്യമായി സുപ്രീംകോടതി കൊളീജിയത്തിന്റെ പരിഗണനക്കെത്തുന്നത്. 2019 ജനുവരിയിലും അതേ വർഷം ഏപ്രിലിലും കഴിഞ്ഞ വർഷം ഓഗസ്റ്റിലും കൊളീജിയത്തിന് മുന്നിൽ കൃപാലിന്റെ പേരെത്തിയെങ്കിലും മാറ്റിവെക്കുകയായിരുന്നു.
തന്റെ പങ്കാളി വിദേശ പൗരനായത് കൊണ്ടല്ല തന്നോടുള്ള ലൈംഗിക വിവേചനമാണ് അവഗണനക്ക് കാരണമെന്നായിരുന്നു ഒരു അഭിമുഖത്തിൽ സൗരഭ് കൃപാൽ പറഞ്ഞിരുന്നത്. 2021 മാർച്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ കൃപാലിന്റെ നിയമനം സംബന്ധിച്ച് കൂടുതൽ വിവരങ്ങളും വ്യക്തതയും തേടി കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയെ കുറിച്ചുള്ള ആശങ്കകൾ ആവർത്തിച്ചുകൊണ്ട് കേന്ദ്രം മറുപടി നൽകുകയുണ്ടായി. ബോബ്ഡെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തില്ല. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എൻവി രമണയടക്കമുള്ള നാല് മുതിർന്ന ജഡ്ജിമാരെ ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാൻ അദ്ദേഹം നിയോഗിക്കുകയായിരുന്നു.
മാർച്ചിൽ ഡൽഹി ഹൈക്കോടതിയിലെ 31 ജഡ്ജിമാരും ഏകകണ്ഠമായി അദ്ദേഹത്തിന്റെ പദവി അംഗീകരിച്ചതിനെത്തുടർന്ന് കൃപാലിനെ മുതിർന്ന അഭിഭാഷകനായി ഡൽഹി ഹൈക്കോടതി നിയമിച്ചിരുന്നു. ഓക്സ്ഫഡ്, കാംബ്രിഡ്ജ് സർവകലാശാലകളിൽ നിന്നാണ് സൗരഭ് കൃപാൽ നിയമപഠനം പൂർത്തീകരിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ബി.എൻ.കൃപാൽ 2002-ൽ ആറു മാസക്കാലം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു.































