അടൂർ : പറക്കോട് പനയംതുണ്ടിൽ വീട്ടിൽ സലീന, മക്കളായ അഫ്സൽ, ഫൈസൽ എന്നിവരെ വീട്ടിൽ കയറി സൈക്കിൾ ചെയിനും കമ്പി വടിയും ഉപയോഗിച്ച് മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടാംപ്രതി അടൂർ കോട്ടമുകൾ സ്വദേശി കാവിളയിൽ വീട്ടിൽ അഷ്ഹദ് (21) അടൂർ പോലീസിന്റെ പിടിയിലായി. മാർച്ച് രണ്ടിന് രാത്രി ഒമ്പതരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഈ കേസിലെ ഒന്നാം പ്രതിയായ സാബിർ ലഹരി മരുന്ന് കേസിൽ പ്രതിയായത് സലീനയുടെ മകൻ വിവരം നൽകിയിട്ടാണ് എന്ന് ആരോപിച്ചായിരുന്നു അക്രമം.
കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് കേസിലെ ഒന്നാം പ്രതി സാബിറിനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. രണ്ടാം പ്രതിയെ തുടർച്ചയായ അന്വേഷണത്തിനുള്ളിൽ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ശ്രീകുമാർ, എസ്.ഐ മാരായ അനീഷ് അബ്രഹാം, ദീപു, എ.എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ ബൈജു, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























