കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർ മുൻകൂർ ജാമ്യം തേടി കോടതിയിൽ. ഒന്നാം പ്രതി കെ അരുൺ ഉൾപ്പടെ നാല് പേരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. കെ അരുൺ, രാജേഷ് കെ, ആഷിൻ എംകെ, മുഹമ്മദ് ഷബീർ എന്നിവർ കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. മുൻകൂർ ജാമ്യത്തിനായി അറസ്റ്റ് വൈകിപ്പിക്കുന്നതായി വ്യാപക ആരോപണം ഉയർന്നിരുന്നു.
ആശുപത്രിയിലെ സുരക്ഷ ജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. വിവാദമായതോടെ ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. കേസിലെ ഒന്നാം പ്രതി ഡി വൈ എഫ് ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസമാണ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ഇവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.





























