ആലുവ: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിവന്ന യുവതി ഉൾപ്പെടെ ആറ് പേരെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.തൃശ്ശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ സുൽഫത്ത് (20), കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ് (28), എടത്തല കുഴുവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുധി സാബു (24), കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുജിത്ത് സാബു (22), തൃശ്ശൂർ കുന്ദംകുളം കരിക്കാട് പുത്തേഴത്തിൽ വീട്ടിൽ അബു താഹിർ (24) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൻ ഏലൂക്കര ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ജിപ്‌സി കാർ പരിശോധിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന മറ്റൊരു കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. ജിപ്‌സി ഓടിച്ചയാളെയും കൂട്ടി പൊലീസ് സംഘം കാറിനെ സാഹസികമായി പിന്തുടർന്ന് എലൂക്കരയിലെ വീട്ടിലെത്തി. അവിടെ നടത്തിയ പരിശോധനയിലാണ് ആറര കിലോ കഞ്ചാവ് കണ്ടെടുത്തത്. കാറിൽ നിന്നും കുറച്ച് കഞ്ചാവ് ലഭിക്കുകയും ചെയ്തു.





























