കൊച്ചി : കൊച്ചിയിൽ പ്രവർത്തിച്ച് വരുന്ന ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റൂ ആർട്ടിസ്റ്റ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് അയാൾ തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ യുവതി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. ആദ്യമായി ടാറ്റൂ ചെയ്തതുകൊണ്ടുതന്നെ ഇത് ഏത് തരത്തിലാകുമെന്ന് അറിയില്ലായിരുന്നു.
ഇടുപ്പിനോട് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിൽ വെച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു. കൂടെ വന്നയാൾ ബോയ് ഫ്രണ്ട് ആണോ, പതിനെട്ട് തികഞ്ഞതാണോ, വിർജിൻ ആണോ, മുമ്പ് എത്ര തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്നിങ്ങനെയായി ചോദ്യങ്ങൾ. പിരീഡ്സ് ആണോ എന്നതടക്കം ഇയാൾ ചോദിച്ചു. പിന്നാലെ തന്റെ വസ്ത്രം അഴിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. – യുവതി കുറിച്ചു.
ലൈംഗികാതിക്രമം നടത്തുമ്പോഴെല്ലാം ടാറ്റൂ ചെയ്യുന്ന സൂചി മുന തന്റെ നട്ടല്ലിനോട് ചേർത്താണ് പിടിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അമ്മ ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് ഇയാൾ തന്നെ വിട്ടതെന്നും യുവതി പോസ്റ്റിൽ പറയുന്നു. കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവർ ഒരു അഭിഭാഷകയെ സമീപിച്ചപ്പോൾ സാക്ഷിയില്ലാത്തതിനാൽ നീതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റിൽ വിവരിക്കുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. റെഡ്ഡിറ്റിൽ പെൺകുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്.






























