നിലമ്പൂര്‍ : മൈസൂരുവിലെ നാട്ടുവൈദ‍്യന്‍ ഷാബാ ശെരീഫിന്റെ കൊലപാതകക്കേസിലെ കൂട്ടുപ്രതി ഷിഹാബുദ്ദീനുമായി പോലീസ് കര്‍ണാടകയിലെത്തി തെളിവെടുപ്പ് നടത്തി. നിലമ്പൂര്‍ സി.ഐ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ മൈസൂരു വസന്തനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ഷാബാ ശെരീഫിന്‍റെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഉച്ചക്ക് ഒന്നരയോടെ എത്തിയ നിലമ്പൂര്‍ പോലീസ് കുടുംബത്തോട് വിവരങ്ങള്‍ ആരാഞ്ഞു. മുഖംമൂടി ധരിച്ചാണ് ഷിഹാബുദ്ദീനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. മുഖംമൂടി മാറ്റിയ ശേഷം ഷാബാ ശെരീഫിന്റെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ ഇയാളെ ഹാജരാക്കി.
മുഖ‍്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ നിര്‍ദേശപ്രകാരമാണ് രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞ് ഷാബാ ശെരീഫിനെ ഷൈബിന്റെ മാനേജര്‍കൂടിയായ ഷിഹാബുദ്ദീന്‍ മൈസൂരുവില്‍നിന്ന് കൊണ്ടുവന്നത്. ഒന്നര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. ഷിഹാബുദ്ദീന്‍ രണ്ടുദിവസം തങ്ങിയ ലോഡ്ജിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ഷാബാ ശെരീഫ് താമസിക്കുന്ന കോളനിയില്‍നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് ലോഡ്ജ്. പ്രതിയെ ഇവിടെയുള്ളവര്‍ തിരിച്ചറിഞ്ഞു. കേസിലെ മുഖ‍്യപ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫ്, സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരെയാണ് ചൊവ്വാഴ്ച മഞ്ചേരി ജുഡീഷ‍്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ബുധനാഴ്ച ഷൈബിനെയും ഷിഹാബുദ്ദീനെയും വയനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.