പഞ്ചാബ് : ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അമൃത്സറിലെ ഗോപാൽ മന്ദിറിന് മുന്നിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുമ്പോഴാണ് സുധീർ സൂരിക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ സൂരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പോലീസിന്റയും പതിനെട്ടു അംഗ രക്ഷകന്മാരുടെയും സാന്നിധ്യത്തിലായിരുന്നു വെടിവെയ്പ്പ്. അഞ്ച് തവണയോളം അക്രമി സുധീർ സൂരിക്ക് നേരെ വെടിയുതിർത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ നാലംഗ സംഘം ഒരു വാഹനത്തിൽ രക്ഷപ്പെട്ടുവെന്ന് വൃത്തങ്ങൾ അറിയിച്ചു. സൂരിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വിവാദമായിരുന്നു.






























