അജ്മീർ : നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 30,000 രൂപ നൽകിയാൽ പരീക്ഷയുടെ ചോദ്യപേപ്പർ മുൻകൂട്ടി നൽകാമെന്ന് അവകാശപ്പെട്ട അജ്ഞാത വ്യക്തിക്കെതിരെയാണ് അജ്മീർ സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
മുൻ ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും എബിവിപി പ്രവർത്തകനുമായ കൃഷ്ണ സിങ് താക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങുന്ന ഡിഎവി കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് ആദ്യം അജ്ഞാത നമ്പറിൽ നിന്ന് ഫോൺകോൾ ലഭിച്ചത്.
തന്റെ കൈവശം നീറ്റ് ചോദ്യപേപ്പറുണ്ടെന്നും പരീക്ഷയ്ക്ക് മുമ്പ് അത് കൈമാറാമെന്നുമായിരുന്നു വിളിച്ചയാളുടെ അവകാശവാദം. വിദ്യാർത്ഥി തെളിവ് ആവശ്യപ്പെട്ടതോടെ ഇയാൾ വീഡിയോ കോൾ ചെയ്ത് ചോദ്യപേപ്പറാണെന്ന് തോന്നിപ്പിക്കുന്ന ചില രേഖകൾ ക്യാമറയിലൂടെ കാണിച്ചു. തുടർന്ന് കൃഷ്ണ സിങ് താക്കൂറിനെയും ഇയാൾ ബന്ധപ്പെടുകയും 30,000 രൂപ നൽകിയാൽ ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് അറിയിക്കുകയും ചെയ്തു. പണം കൈമാറുന്നതിനായി ഓൺലൈൻ പേയ്‌മെന്റ് നമ്പറും ഇയാൾ പങ്കുവെച്ചതായി പരാതിയിൽ പറയുന്നു.
ഫോൺ സംഭാഷണത്തിന്റെ റെക്കോർഡുകളും മറ്റ് തെളിവുകളും പോലീസിന് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി അഡീഷണൽ എസ്പി (സിറ്റി) ഹിമാൻഷു ജാഗിദ് അറിയിച്ചു. ഫോൺവിളിക്ക് പിന്നിലുള്ള വ്യക്തിയെ തിരിച്ചറിയാനും വീഡിയോ കോളിൽ കാണിച്ച രേഖകളുടെ വിശ്വാസ്യത പരിശോധിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.




























