കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.എം ഷാജി. കേരളത്തിന്റെ കരിക്കുലത്തെ അപകടപ്പെടുത്താത്ത രീതിയിലാണെങ്കില്‍ മാത്രമേ പിഎം ശ്രീയുമായി മുന്നോട്ട് പോവുകയുള്ളു. ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് പിന്നീട് ആലോചിക്കുമെന്നും മന്ത്രി പ്രതികരിച്ചു. പിഎം ശ്രീ കരാറില്‍ മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു എന്നത് യാഥാര്‍ഥ്യമാണ്. ഇടതുപക്ഷം ജനങ്ങളെ കബളിപ്പിക്കാന്‍ പറയുന്നതുപോലെ ഈ പദ്ധതിയില്‍ മരവിപ്പിക്കല്‍ എന്ന നടപടിയില്ലെന്നും കരാറിന്റെ ഗുണദോഷങ്ങള്‍ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും കെ.എം ഷാജി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലും മന്ത്രി പ്രതികരിച്ചു.
നമ്മുടെ സാമ്പത്തിക സാഹചര്യങ്ങളില്‍ ഊന്നിയുള്ള ബജറ്റ് ഉണ്ടാകുമ്പോള്‍ മാത്രമേ പൂര്‍ണമായും തൃപ്തരാണെന്ന് പറയാന്‍ കഴിയുകയുള്ളു. നിലവിലെ ബജറ്റ് ഇടതുപക്ഷത്തിന്റെ പഴയ ബജറ്റ് പുതുക്കി റീസൈസ് ചെയ്തത് പോലെയാണ് ഉള്ളത്. കൂടാതെ, സര്‍ക്കാരിന് മുന്നില്‍ ഇപ്പോൾ വലിയ സാമ്പത്തിക വെല്ലുവിളിയുണ്ട്. പക്ഷെ അതിനെ മറികടക്കാനുള്ള പദ്ധതികള്‍ മുഖ്യമന്ത്രിയുടെ പക്കലുണ്ടെന്നും ജനങ്ങള്‍ അല്‍പ്പം ക്ഷമയോടെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയ ആശ്രയിക്കുന്ന പാവപ്പെട്ട ജനങ്ങളെ വഴിയാധാരമാക്കില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. അധികാരത്തിലിരുന്നപ്പോള്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി വരെ കൊണ്ടുവന്ന പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന സ്വകാര്യവത്കരണമെന്ന വിമര്‍ശനം പ്രസക്തമല്ലെന്നും മന്ത്രി പറഞ്ഞു.





























