ലഖ്‌നൗ : മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പ്രതി ചേര്‍ക്കപ്പെട്ട കേസ് മഥുര കോടതിയില്‍ നിന്ന് ലഖ്‌നൗവിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റി. ഹത്രാസ് പീഡന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ജയിലിലടയ്ക്കുകയായിരുന്നു. കാപ്പനൊപ്പം കാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്. മൊത്തം എട്ട് പ്രതികളാണുള്ളത്. കാപ്പനൊപ്പം മൂന്ന് പേരെ കൂടി മഥുര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പലപ്പോഴായി നാല് പേരെ കൂടി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. എട്ട് പേര്‍ പ്രതികളായ കേസാണ് ലഖ്‌നൗവിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റിയിരിക്കുന്നത്.
എന്‍ഐഎ നിയമത്തിലെ 22 വകുപ്പ് പ്രകാരം സര്‍ക്കാര്‍ ലഖ്‌നൗവില്‍ പ്രത്യേക കോടതി ഒരുക്കിയിട്ടുണ്ടെന്നും വിചാരണ അങ്ങോട്ട് മാറ്റണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ വാദം അംഗീകരിച്ചാണ് മഥുര അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ പാണ്ഡെ ലഖ്‌നൗവിലെ കോടതിയിലേക്ക് വിചാരണ മാറ്റിയത്. ജനുവരി ഏഴിനാണ് കേസില്‍ അടുത്ത വാദം കേള്‍ക്കല്‍. ഇനി വിചാരണ ലഖ്‌നൗവിലെ കോടതിയിലാകുമെന്നും മഥുര കോടതിയുടെ ഉത്തരവില്‍ പറയുന്നു.
കീഴ്‌കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ തീരുമാനം. വൈകാതെ അലഹാബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അഭിഭാഷകനായ മധുവന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു. എന്‍എഎ നിയമത്തിലെ വകുപ്പ് 6 പ്രകാരം അന്വേഷണം നടക്കുന്ന കേസുകള്‍ മാത്രമാണ് പ്രത്യേക എന്‍ഐഎ കോടതിയില്‍ വാദം കേള്‍ക്കുക എന്ന് പ്രതിഭാഗം വാദിച്ചു.
മഥുര കോടതിയിലെ കേസ് ഈ ഗണത്തില്‍ ഉള്‍പ്പെടുന്നില്ല. ഇതുവരെ ഉത്തര്‍ പ്രദേശ് പോലീസ് എന്‍ഐഎ നിയമത്തിലെ വകുപ്പ് ആറ് പ്രകാരമുള്ള നടപടികള്‍ എടുത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ വിചാരണ മാറ്റുന്നത് കോടതി നടപടികള്‍ വൈകാന്‍ ഇടയാക്കുമെന്നും വിചാരണ നീളുമെന്നും പ്രതിഭാഗം വാദിക്കുന്നു.
എന്‍ഐഎ നിയമത്തിലെ വകുപ്പ് ആറ് പ്രകാരം വിചാരണ ചെയ്യണമെങ്കില്‍ കേസില്‍ ചില നടപടികള്‍ തുടക്കം മുതല്‍ സ്വീകരിക്കേണ്ടതുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ വിവരം പോലീസ് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേന്ദ്രം വിശദമായ പരിശോധന നടത്തിയ ശേഷമാണ് എന്‍ഐഎ കോടതിയില്‍ വിചാരണ ചെയ്യേണ്ട ഗണത്തിലേക്ക് മാറ്റുക. ഇവിടെ അന്വേഷണ സംഘം കീഴ്‌ക്കോടതിയില്‍ ആവശ്യപ്പെടുകയും കോടതി അംഗീകരിക്കുകയും മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.
സിദ്ദിഖ് കാപ്പന്‍, അതിഖുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവരെ മഥുരയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനും വാര്‍ത്ത ശേഖരിക്കാനുമാണ് സിദ്ദിഖ് കാപ്പന്‍ പോയത്. പിന്നീട് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി റഊഫ് ശരീഫ്, അസദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍, ഡാനിഷ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തു.
ഹത്രാസില്‍ ജാതി ലഹളയുണ്ടാക്കാന്‍ വിദേശത്ത് നിന്ന് പണം സ്വീകരിച്ചു എന്നാണ് ഇവര്‍ക്കെതിരായ ആരോപണം. യുപി പോലീസിലെ അഞ്ചംഗ പോലീസ് ഓഫീസര്‍മാരാണ് കേസ് അന്വേഷിച്ചത്. 5000 പേജുള്ള കുറ്റപത്രം ഏപ്രിലില്‍ സമര്‍പ്പിച്ചിരുന്നു. സിദ്ദിഖ് കാപ്പന് കൊവിഡ് ബാധിച്ച വേളയില്‍ ജയിലില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് നേരത്തെ ഭാര്യ റൈഹാനത്ത് വെളിപ്പെടുത്തിയിരുന്നു.