തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയിൽ പോളിങ് ശതമാനത്തിൽ കാര്യമായ വർധനവുണ്ടായെങ്കിലും, വോട്ട് രേഖപ്പെടുത്തിയവരുടെ ആകെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ആയിരക്കണക്കിന് വോട്ടുകളുടെ കുറവാണ് ദൃശ്യമാകുന്നത്. പോളിങ് ശതമാനം 10 മുതൽ 14 ശതമാനം വരെ വർധിച്ച മണ്ഡലങ്ങളിൽ പോലും വോട്ട് ചെയ്തവരുടെ എണ്ണം മുൻ വർഷത്തേക്കാൾ കുറഞ്ഞു. ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം വോട്ടുകളുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം പാറശാല മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ കുറഞ്ഞത് (10,320 വോട്ടുകൾ).
നെയ്യാറ്റിൻകരയിൽ 8,534 വോട്ടുകളും, കഴക്കൂട്ടത്ത് 8,243 വോട്ടുകളും, തിരുവനന്തപുരം മണ്ഡലത്തിൽ 8,098 വോട്ടുകളും കുറഞ്ഞു. കടുത്ത ത്രികോണ മത്സരം നടന്ന നേമത്ത് 7,265 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വോട്ടിങ് ശതമാനം ഉയരുകയും എന്നാൽ വോട്ടുകളുടെ എണ്ണം കുറയുകയും ചെയ്തത് എസ്‌ഐആർ പ്രക്രിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം ജില്ലയിൽ മാത്രം വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ ഇരട്ട വോട്ടുകളും മരിച്ചവരുടെ വോട്ടുകളും നീക്കം ചെയ്തിരുന്നു. പട്ടികയിലെ ആകെ വോട്ടർമാരുടെ എണ്ണം കുറഞ്ഞതോടെയാണ് പോളിങ് ശതമാനം ഉയർന്നതായി കാണപ്പെടുന്നത്.





























