ചെങ്ങന്നൂര്‍ : എംസി റോഡിന് സമീപം മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടല്‍ തടഞ്ഞ് നാട്ടുകാര്‍. എട്ട് പേരെ രാവിലെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും പോലീസും നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പോലീസ് സഹായത്തോടെ പാടശേഖരത്തില്‍ കല്ലിട്ടു. മേഖലയില്‍ കല്ലിടലിനെതിരെ ഒരാഴ്ചയായി പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം കെ – റെയില്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് പോലീസ് സന്നാഹത്തോടെ കല്ലിടാനെത്തുകയായിരുന്നു.
കെറെയിൽ ജീവനക്കാർ രാവിലെ 10 മണിക്ക് എത്തിച്ചേർന്നു. ഇതുമായി ബന്ധപ്പെട്ട യാതൊരു വിധ നടപടികളും നടത്തിക്കില്ല എന്നതാണ് സമര സമിതിയുടെ നിലപാട്. സമര സമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, ടി.കോശി, ഫിലിപ്പ് വർഗീസ്, റെജി തോമസ്, ജേക്കബ് വർഗീസ്, സ്റ്റീഫൻ വർഗീസ്, ഫിലിപ്പ് ഐപ്പ്, കെ.വി ജേയിംസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സമര സമിതി പ്രവര്‍ത്തകര്‍ കല്ലിടല്‍ തടഞ്ഞതോടെ വനിതകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ ഉച്ചയോടെ അറസ്റ്റ് ചെയ്ത.
ജനവാസ മേഖലകളിലൂടെയാണ് ഇവിടെ കെ – റെയില്‍ കടന്നുപോകുന്നത്. ബഫർ സോൺ അടക്കം 525 മീറ്റർ വീതിയില്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നതിലൂടെ നൂറ്കണക്കിന് കുടുംബങ്ങൾ വിട്ടൊഴിയേണ്ടിവരും. 525 ൽ 105 ൽ വരുന്ന കുടുംബങ്ങൾക്ക് ഇത് ബാധകമാണ്. തുടർന്നും ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കൺവീനർ മധു ചെങ്ങന്നൂർപറഞ്ഞു.






























