കോഴഞ്ചേരി : കോഴഞ്ചേരി താലൂക്കിലെ അക്ഷയ കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയില്‍. കോഴഞ്ചേരിയിലേയും സമീപ പ്രദേശങ്ങളിലേയും അക്ഷയ കേന്ദ്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി വരുമാനത്തിൽ കുത്തനെ ഉണ്ടായ കുറവ് കാരണം താലൂക്കിലെ മിക്ക അക്ഷയ കേന്ദ്രങ്ങളും അടച്ചു പൂട്ടൽ ഭീഷണിയെ നേരിടുകയാണ്. കോവിഡും അനുബന്ധ നിയന്ത്രണങ്ങളുമാണ് രൂക്ഷമായ പ്രതിസന്ധി അക്ഷയ കേന്ദ്രങ്ങളെ ബാധിച്ചത്.
ജനകീയ കമ്പ്യൂട്ടർ സാക്ഷരത നടപ്പിലാക്കുന്നതിന് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. കോഴഞ്ചേരി താലൂക്കിൽ മാത്രം 161 അക്ഷയ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. സർക്കാർ സേവനം പൊതുജനങ്ങളിൽ എത്തിക്കുന്ന കേന്ദ്രങ്ങൾ എന്ന നിലയിൽ വൈദ്യുതിയും ഇന്റർനെറ്റും സൗജന്യമായി നൽകണം എന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല എന്ന പരാതിയും സംരഭകർക്കിടയിൽ നിന്നും ഉയരുന്നുണ്ട്.
അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അർഹമായ വേതനം തങ്ങൾക്ക് ലഭിക്കുന്നില്ല വൈദ്യുതിചാർജ്, ഇന്റർനെറ്റ് ചാർജ്, കമ്പ്യൂട്ടർ, പ്രിന്റർ, അനുബന്ധ ഉപകരണങ്ങളുടെ ചിലവ്, പേപ്പർ, മഷി എന്നിവയുടെ വിലവർദ്ധവ് കൂടുതലായിട്ടും അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന നിരക്ക് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ഇതുവരേയും ഗൗരവമായി ആലോചിച്ചിട്ടില്ല എന്ന പരാതിയും സംരംഭകരുടെ ഭാഗത്തുണ്ടാകുന്നുണ്ട്. എന്നാൽ സംരംഭകരിൽ നിന്നും ഭീമമായ തുകയാണ് ഐ റ്റി വകുപ്പ് ഈടാക്കുന്നത്. ഇതിനു പുറമേ സമാനമായ സ്ഥാപനങ്ങൾ വർദ്ധിച്ചു വരുന്നതും തങ്ങൾക്ക് ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ അക്ഷയ കേന്ദ്രങ്ങളെ സഹായിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐറ്റി വകുപ്പിനും സർക്കാരിനും നിവേദനം നൽകിയതായി സംരംഭക പ്രതിനിധികൾ അറിയിച്ചു.






























