രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം. ഓഗസ്റ്റ് 24 മുതൽ ടെലികോം ഓപ്പറേറ്റർമാർക്ക് ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടിവരുമെന്ന് പിടിഐ വാർത്താ ഏൻസി റിപ്പോർട്ടു ചെയ്യുന്നു. പുതിയ സിം കാർഡ് അനുവദിക്കുന്നതിന് ഇനി പരിശോധനയും നിയന്ത്രണവും വേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുവദനീയമായ പരിധി കഴിഞ്ഞും പുതിയ മൊബൈൽ കണക്ഷൻ എടുക്കാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ടെലികോം സേവന ദാതാക്കൾക്ക് ടെലികോം വകുപ്പ് (ഡിഒടി) നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒരാൾക്ക് ഒൻപത് കണക്ഷനുകൾ എന്ന പരിധി നേരത്തെതന്നെ ടെലികോം വകുപ്പ് നിശ്ചയിച്ചിരുന്നതാണ്.
ഇതാണ് കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ ചട്ടം എല്ലാ ഓപ്പറേറ്റർമാർക്കും ടെലികോം സർക്കിളുകൾക്കും ബാധകമാണ്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് ആറ് കണക്ഷനുകൾ കൈവശംവെക്കാം. പുതിയ സിം ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ടെലികോം കമ്പനികൾ ആ ഉപയോക്താവിന്റെ നിലവിലുള്ള കണക്ഷനുകൾ എത്രയെന്ന് പരിശോധിക്കേണ്ടി വരും. നിർദിഷ്ട പരിധി കഴിഞ്ഞ ഉപഭോക്താക്കൾക്ക് കൂടുതൽ നമ്പറുകൾ രജിസ്റ്റർ ചെയ്യാൻ ഇനി സാധിക്കില്ല. പുതിയ കണക്ഷൻ എടുക്കുമ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരും. മറ്റ് ഓപ്പറേറ്റർമാരിൽ നിന്നോ മറ്റ് ടെലികോം സേവന മേഖലകളിൽ നിന്നോ എടുത്ത കണക്ഷനുകളുടെ വിവരങ്ങൾ ഉൾപ്പെടെ നൽകേണ്ടിവരും. കസ്റ്റമർ അപ്ലിക്കേഷൻ ഫോമിൽ (സിഎഎഫ്) ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തേണ്ടിവരും.






























