തൃക്കരിപ്പൂർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ചന്തേര പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ബേക്കൽ എ.ഇ.ഒയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനും യൂത്ത് ലീഗ് നേതാവും പ്രതിപ്പട്ടികയിലുള്ളത്. ബേക്കൽ എ.ഇ.ഒ പടന്ന സ്വദേശി വി.കെ.സൈനുദ്ദീൻ(52), ആർ.പി.എഫ് ഉദ്യോഗസ്ഥൻ പിലിക്കോട് എരവിലിലെ ചിത്രരാജ്(48), വെള്ളച്ചാലിലെ സുകേഷ് (30), വടക്കേകൊവ്വലിലെ റയീസ് (40), കരോളത്തെ അബ്‌ദുറഹിമാൻ ഹാജി(55), ചന്തേരയിലെ അഫ്‌സൽ (23) എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രതി തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജുദീൻ(46) ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യം തേടിയതായി അറിയുന്നു. പണം വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മാതാവിന്റെ പരാതി. പ്രത്യേക പോലീസ് അന്വേഷണ സംഘമാണ് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയത്. ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 ഓളം പേർ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ പ്രദേശങ്ങളിലുള്ളവരാണ് പ്രതികൾ.






























