ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. എല്ലാവരും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തിന് വേണ്ടി അതിർത്തി സംരക്ഷിക്കുകയും ജലവും വായുവും സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ലഡാക്കുകാർ. അവർക്കായി എല്ലാവരും ലഡാക്കിലെത്തി പിന്തുണയ്ക്കണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു.ലഡാക്കിൽ വൈകാതെ ജനാധിപത്യ രീതിയിൽ സർക്കാർ വരുമെന്ന് പറയുമ്പോഴും ഗവർണർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്നും ഇത് എന്തിനെന്നുമാണ് വാങ്ചുക്കിന്‍റെ ചോദ്യം. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമര പ്രഖ്യാപനം.
ഒരാഴ്ചയ്ക്കകം ആവശ്യങ്ങളിൽ അനുകൂലമായ നടപടികളെടുത്തില്ലെങ്കിൽ ഈ മാസം 19 ന് വീണ്ടും സമരം തുടങ്ങുമെന്നാണ് വാങ്ചുക്കിന്‍റെ മുന്നറിയിപ്പ്.ലഡാക്കിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലുണ്ടായ സമരത്തെ തുടർന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ലഡാക്കിന് കൂടുതൽ അധികാരവും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 26-ന് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.





























