ന്യൂയോർക്ക് : കൊറോണ വൈറസ് ബാധ ഓരോ വർഷവും ഉണ്ടാകുമെന്നും 2022 വരെ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും ഹാർവഡ് സർവകലാശാല പഠനം. സാർസ് – കോവ് -2 ന്റെ വ്യാപനത്തെപ്പറ്റി നടത്തിയ പഠനത്തിൽ ഓരോ വർഷവും ഈ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന് ഗവേഷകർ പറയുന്നു. കോവിഡ് -19 നു കാരണമായ വൈറസിനു ലോകാരോഗ്യസംഘടന ഔദ്യോഗികമായി നൽകിയ പേരാണ് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV-2). ഇതുവരെ ലോകത്ത് 21 ലക്ഷത്തിലേറെപ്പേരെ ബാധിച്ച ഈ രോഗം 185 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തോളം പേരുടെ ജീവനെടുത്തു.
കൊറോണ വൈറസിനെതിരെയുള്ള രോഗപ്രതിരോധ ശക്തി കുറഞ്ഞത് രണ്ടു വർഷം വരെ നീണ്ടു നിൽക്കുമെന്നും എന്നാൽ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അതുകൊണ്ട് തുടർച്ചയായി സാമൂഹിക അകലം തീർച്ചയായും പാലിക്കേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ഇടവിട്ടുള്ള സാമൂഹിക അകലം നടപ്പിലാക്കണമെങ്കിൽ വൈറസ് ഉണ്ടോ എന്ന പരിശോധന വ്യാപകമായി നടത്തേണ്ടതുണ്ട് . ഒപ്പം ജാഗ്രതയും ആവശ്യമാണ്. ജനങ്ങൾക്ക് രോഗപ്രതിരോധശക്തി ലഭിക്കാൻ ഒരു വാക്സിൻ കൊണ്ട് സാധിച്ചേക്കാം. ഇതുവഴി പകർച്ചവ്യാധിയുടെ ദൈർഘ്യം കുറയ്ക്കാനും അണുബാധകളെ തടയാനും സാധിക്കും. എന്നാൽ ഇതിന് മാസങ്ങൾ എടുത്തേക്കും. ഒരു സമൂഹത്തിലെ കുറെ ആളുകൾക്ക് ഒരു പകർച്ചവ്യാധിക്കെതിരെ പ്രതിരോധശക്തി ലഭിക്കുന്ന Herd Immunity യിൽ എത്താൻ അധികകാലം ഇല്ലെന്നും ഇത് രോഗം വ്യാപിക്കുന്നത് തടയുമെന്നും ഗവേഷകർ പറയുന്നു.
ഇടവിട്ടുള്ളതാണെങ്കിൽ പോലും നീണ്ടുനിൽക്കുന്ന സമൂഹിക അകലം പാലിക്കൽ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. തിവ്രപരിചരണ വിഭാഗങ്ങളുടെ ശേഷി കൂട്ടുക, ഐസിയു ആവശ്യമായി വരാത്ത തരത്തിൽ ചികിത്സാ മാർഗങ്ങൾ കണ്ടെത്തുക, ദീർഘകാലത്തേക്ക് പകർച്ചവ്യാധികളെ നിയന്ത്രണത്തിൽ ആക്കാനുള്ള പുതിയ ആശയങ്ങൾ കൊണ്ടുവരിക ഇതെല്ലാം ആവശ്യമാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംഭവിച്ചേക്കാവുന്ന കൊവിഡ് -19 ന്റെ വ്യാപനവും ഈ പകർച്ചവ്യാധി വീണ്ടും പ്രത്യക്ഷപെടുമോ എന്നതും SARS Cov-2 നെതിരെയുള്ള രോഗപ്രതിരോധ ശക്തി എത്രകാലം നീണ്ടു നിൽക്കും എന്നതിനെ ആശ്രയിച്ചായിരിക്കും.