ഹൈദരാബാദ്: 19 പേജുള്ള കുറിപ്പ് എഴുതിവച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ തടാകത്തിൽ ചാടി മരിച്ചു. ഹൈദരാബാദ് സ്വദേശിയായ സീതാറാം (36) ആണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കിയത്. ഭാര്യക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാണ് കത്തിലെ ആരോപണം. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളും ഭാര്യയുടെ വഞ്ചനയുമാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് യുവാവ് കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഒന്നര വർഷമായി തന്റെ ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു എന്നാണ് സീതാറാമിന്‍റെ കുറിപ്പിലെ ആരോപണം. ഇവരിലൊരാൾ ഭാര്യയുമായുള്ള സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുകയും രമണ എന്ന് പേരുള്ള ഇൻസ്റ്റഗ്രാം ഐഡിയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഭാര്യയുടെ ബന്ധങ്ങളെക്കുറിച്ച് താൻ അറിഞ്ഞതെന്നും ഇത് തന്നെ മാനസികമായി തകർത്തുവെന്നും സീതാറാം കുറിച്ചു. താൻ വീട്ടിലില്ലാത്ത സമയങ്ങളിൽ ഇവരിൽ ഒരാൾ നിരന്തരം വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും സീതാറാം ആരോപിച്ചു. ഭാര്യയെ താൻ ഏറെ സ്നേഹിച്ചിരുന്നു. വിശ്വസിച്ച വ്യക്തിയിൽ നിന്നുമുണ്ടായ വഞ്ചന താങ്ങാനാവുന്നതിലും അപ്പുറമാണെന്നും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























