തിരുവനന്തപുരം : സോളാര്‍ കേസ് ചീറ്റി. മുഖം രക്ഷിക്കാന്‍ പരാതിക്കാരിയെകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുപ്പിക്കാന്‍ ഒരുങ്ങി സംസ്ഥാനസര്‍ക്കാര്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം പ്രതിപക്ഷത്തെ ഉന്നതനേതാക്കള്‍ക്ക് സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഇനി കേസിനില്ലെന്ന സോളാര്‍ വിവാദനായികയുടെ ആദ്യനിലപാട് തിരുത്തിച്ചത് സര്‍ക്കാരാണ്.
ഉമ്മന്‍ചാണ്ടിക്കെതിരെയടക്കം പ്രൊട്ടസ്റ്റ് ഹര്‍ജി നല്‍കിയില്ലെങ്കില്‍ പരാതിക്കാരി മാനനഷ്ടക്കേസ് നേരിടേണ്ടി വരുമെന്ന് പരാതിക്കാരിക്ക് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു. ഇതോടെയാണ് സി.ബി.ഐയുടെ ക്ലീന്‍ചിറ്റിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി നിലപാട് മാറ്റിയത്. പ്രതിപക്ഷത്തെ ഉന്നതനേതാക്കളെ ഒതുക്കാനുള്ള സര്‍ക്കാരിന്‍റെ വജ്രായുധമായിരുന്ന സോളാര്‍ പീഡനക്കേസ് സി.ബി.ഐയുടെ ക്ലീന്‍ചിറ്റോടെ ചീറ്റിപ്പോയതിന്‍റെ ജാള്യത മറയ്ക്കാനാണ് സര്‍ക്കാരിന്‍റെഈ നീക്കങ്ങള്‍. അടുത്ത ദിവസം തന്നെ പരാതിക്കാരി സി.ബി.ഐയ്ക്കെതിരേ കോടതിയെ സമീപിക്കും.
സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐയുടെ ക്ലീന്‍ചിറ്റില്‍ കാര്യങ്ങള്‍ ഒതുങ്ങുന്ന മട്ടില്ല. ഉമ്മന്‍ചാണ്ടിക്കു പുറമേ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, എം.പിമാരായ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, മുന്‍മന്ത്രിയും എം.എല്‍.എയുമായ എ.പി.അനില്‍കുമാര്‍, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി, ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവര്‍ക്കെതിരായ ആറ് കേസുകളും അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് സി.ബി.ഐ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഇത് പരിശോധിച്ച് പരാതിക്കാരിക്ക് കോടതി നോട്ടീസ് അയയ്ക്കുക എന്നതാണ് ആദ്യ നടപടി. നോട്ടീസിനുള്ള മറുപടിയായി പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന സി.ബി.ഐ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് പരാതിക്കാരിക്ക് പ്രൊട്ടസ്റ്റ് കംപ്ലെയിന്റ് ഫയല്‍ ചെയ്യാം. പ്രതികള്‍ക്കെതിരേ സി.ആര്‍.പി.സി 173(8)പ്രകാരം തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെടാം.
ഈ ഘട്ടത്തില്‍ സോളാര്‍ പീഡനക്കേസ് സംബന്ധിച്ച പുതിയ രേഖകളും തെളിവുകളും ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിയും. ഇവ കോടതിക്ക് സ്വീകരിക്കാം. എന്നാല്‍ തുടരന്വേഷണം വേണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തുടരന്വേഷണം അനുവദിച്ചില്ലെങ്കില്‍ പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിക്കാം.
അവിടെയും രേഖകളും തെളിവുകളും സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് കഴിയും. ഒരു കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിക്കും സുപ്രീംകോടതിക്കുമാണ് അധികാരമുള്ളത്. ക്ലീന്‍ചിറ്റിനെതിരേ പരാതിക്കാരി കോടതിയെ സമീപിച്ചില്ലെങ്കില്‍ വ്യാജആരോപണം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇത്രയും കാലം നേരിട്ട മാനഹാനി ചൂണ്ടിക്കാട്ടി പ്രതികള്‍ക്ക് കേസ് നല്‍കാനാവും.
ഉമ്മന്‍ചാണ്ടിക്കെതിരേ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ കുറ്റങ്ങളാണുണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി തനിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെതുടര്‍ന്ന് മുന്‍ഭര്‍ത്താവുമായുള്ള കുടുംബപ്രശ്നം ചര്‍ച്ചചെയ്യാന്‍ 2012സെപ്തംബര്‍ 19ന് ക്ലിഫ്ഹൗസില്‍ പോയപ്പോള്‍ ദുരനുഭവമുണ്ടായെന്നാണ് മൊഴി. ക്ലിഫ്ഹൗസില്‍ നിന്നിറങ്ങി കരഞ്ഞുകൊണ്ട് ഡ്രൈവറോട് വിവരം പറഞ്ഞെന്നും മൊഴിയിലുണ്ടായിരുന്നു.
ക്ലിഫ്ഹൗസിലെത്തിച്ചത് ഡ്രൈവര്‍ ശ്രീജിത്താണെന്നും സന്ദീപാണെന്നും രണ്ടുവട്ടം മൊഴിമാറ്റി. രണ്ട് ഡ്രൈവര്‍മാരും പരാതിക്കാരിയുടെ മൊഴി തള്ളിപ്പറഞ്ഞു. പീഡനത്തിന് ദൃക്സാക്ഷിയാണെന്ന പി.സി.ജോര്‍ജ്ജിന്‍റെ മൊഴിയും കളവാണ്. മുന്‍പുണ്ടായിരുന്ന അന്വേഷണസംഘങ്ങളോട് ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞിരുന്നില്ല. സി.ബി.ഐയോടാണ് ആദ്യമായി ഇക്കാര്യം പറഞ്ഞത്.
തെളിവായി ഹാജരാക്കിയ ഫോണ്‍സംഭാഷണങ്ങള്‍ പല ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്ന് പകര്‍ത്തിയതാണ്. അതിനാല്‍ നിയമസാധുതയില്ല. ഡല്‍ഹിയിലെ ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് 1.9കോടി നല്‍കിയെന്ന മൊഴിയും കളവാണ്. പണമിടപാടിന്‍റെ രേഖകളോ ബാങ്കിടപാടിന്‍റെ വിവരങ്ങളോ ഹാജരാക്കാന്‍ പരാതിക്കാരിക്കായില്ല. സാഹചര്യ തെളിവുകളും സാക്ഷികളും രേഖകളുമില്ലാത്തതിനാല്‍ ലൈംഗിക പീഡനം, കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കേസ് അവസാനിപ്പിക്കാമെന്നും സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മജിസ്ട്രേറ്റിനു മുന്നില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പിന്നീട് മൊഴി മാറ്റിയ പരാതിക്കാരി തെളിവു നല്‍കാനും തയ്യാറായില്ല. വേണുഗോപാലിനെതിരേ ഡിജിറ്റല്‍ തെളിവെന്നു പറഞ്ഞ് നല്‍കിയ സി.ഡികള്‍ ശൂന്യമായിരുന്നു. ചികിത്സ തേടിയ ആശുപത്രിയുടെ വിവരവും നല്‍കിയില്ല. മൊഴിയിലുള്ള തൃശൂരിലെയും എറണാകുളത്തെയും ആശുപത്രികളില്‍ അവര്‍ ചികിത്സ തേടിയിരുന്നതുമില്ല.
ക്ലിഫ്ഹൗസിലും എം.എല്‍.എ ഹോസ്റ്റലിലും മന്ത്രിമന്ദിരങ്ങളിലും മാസ്കോട്ട് ഹോട്ടലിലും ഡല്‍ഹിയിലെ കേരളാ ഹൗസിലുമെല്ലാം സി.ബി.ഐ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിയില്‍ പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയും വേണുഗോപാലുമൊഴികെയുള്ളവര്‍ അവിടെയില്ലായിരുന്നെന്ന് കണ്ടെത്തിയാണ് നിര്‍ണായകമായത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധനയും പരാതിക്കാരിക്ക് എതിരായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033