വടശ്ശേരിക്കര : സോളാർ വേലിയും കടന്നു കാട്ടാന ജനവാസ മേഖലയിൽ. വടശേരിക്കര, ചിറ്റാർ മേഖലകളിൽ രൂക്ഷമായ ആനശല്യം പരിഹരിക്കുന്നതിൽ അധികൃതർ മൗനം പാലിക്കുന്നതായി ആക്ഷേപം.
പഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ ആനശല്യം കാരണം ഭീതിയിലാണ്. വടശേരിക്കര പേഴുംപാറ, ചിറയ്ക്കൽ, ബൗണ്ടറി എംആർഎസ് സ്കൂൾ ഭാഗം എന്നിവിടങ്ങളിലാണ് ആനയുടെ വിഹാരം തുടങ്ങിയത്. ചിറയ്ക്കല്‍ പുലിപ്രേത്ത് പി.ടി. മാത്യുവിന്റെ വീട്ടുമുറ്റം വരെ കഴിഞ്ഞ ദിവസം രാത്രി ആന എത്തി. വനമേഖലയില്‍നിന്ന് ഏറെ വിദൂരത്തിലുള്ള പ്രദേശമാണിത്. ഇതാദ്യമായാണ് ഈ പ്രദേശത്ത് കാട്ടാന എത്തുന്നത്. രാജുവും ഭാര്യ ഓമനയും മാത്രമാണ് വീട്ടിലുള്ളത്.
നായയുടെ കുര കേട്ട് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് ആനയെ കണ്ടത്. പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. വടശ്ശേരിക്കര ബൗണ്ടറി എംആര്‍എസ് സ്കൂളിനു സമീപവും ആന എത്തി നാശംവിതച്ചു. താഴത്തില്ലത്ത് ഭാഗത്ത് കൃഷിയിടങ്ങളിലും നാശം വിതച്ചു. തെങ്ങ് ഉൾപ്പെടെയുള്ളവയാണ് നശിപ്പിച്ചത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലി തകര്‍ത്താണ് ആന ജനവാസ മേഖലകളിലേക്ക് കടന്നത്. ചിറ്റാര്‍ കൂരാന്‍പാറ മേഖലയിലാണ് ആന എത്തിയത്. അരീക്കക്കാവ്, പേഴുംപാറ, ചിറയ്ക്കൽ, ബൗണ്ടറി, എംആര്‍എസ് സ്കൂള്‍ ഭാഗം, ചെമ്പരത്തിമൂട്, ആര്‍ക്കേമണ്‍, താമരപ്പള്ളി തോട്ടം, ഒളികല്ല് മിച്ചഭൂമി, ഒളികല്ല്, കുമ്പളത്താമൺ, മണപ്പാട്ട്, മുക്കുഴി, മെഡിക്കല്‍ കോളജ് ഭാഗം എന്നിവിടങ്ങളിലാണ് ആന സ്ഥിരമായി ഇറങ്ങുന്നത്.






























