ദില്ലി : റഷ്യയുടെ കോവിഡ് വാക്സീനായ സ്പുട്നിക് 5 അടുത്ത എട്ടു മുതൽ 12 മാസത്തിനുള്ളിൽ ഇന്ത്യയിലെ 125 ദശലക്ഷം പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് അറിയിച്ചു. ആദ്യം വിതരണം ചെയ്യുന്ന ഡോസുകളുടെ 15 മുതൽ 20 ശതമാനം വരെ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വാക്സീൻ വിതരണത്തിനായി രണ്ട് സംസ്ഥാനങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഡോ. റെഡ്ഡീസ് ലാബ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എം.വി. രമണ പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് 5 കോവിഡ് വാക്സീൻ ഡോസ് ഒന്നിന് ജിഎസ്ടി അടക്കം 995.40 രൂപയ്ക്കായിരിക്കും വിൽക്കുകയെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് നേരത്തെ അറിയിച്ചിരുന്നു. ഗവൺമെന്റിനും സ്വകാര്യ മേഖലയ്ക്കും ഒരേ വിലയാണ് കമ്പനി ഈടാക്കാൻ ഉദ്ദേശിക്കുന്നത്. -18 ഡിഗ്രിയിൽ വാക്സീൻ സൂക്ഷിക്കാൻ കഴിയുന്ന നഗര മേഖലകളിലെ ആശുപത്രികളുമായി ചേർന്നാകും വിതരണം.
അടുത്ത രണ്ട് മാസത്തിനുള്ളിൽ 36 ദശലക്ഷം സ്പുട്നിക് 5 ഡോസുകൾ നൽകാൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി(ആർ ഡി ഐ എഫ് )കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും എം.വി. രമണ പറഞ്ഞു. ആർ ഡി ഐ എഫുമായി ഒപ്പുവെച്ച ലൈസൻസിങ് കരാർ അനുസരിച്ച് ഡോ. റെഡ്ഡീസിനു 250 ദശലക്ഷം സ്പുട്നിക് 5 വാക്സീൻ ഡോസുകൾ ഉത്പാദിപ്പിക്കാവുന്നതാണ്. പരസ്പര സമ്മതത്തോടെ ഈ അളവിൽ വർദ്ധനയും വരുത്താവുന്നതാണ്. ഒറ്റ ഡോസിൽ കോവിഡ് പ്രതിരോധം നൽകുന്ന സ്പുട്നിക് ലൈറ്റ് വാക്സീൻ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമവും ഡോ. റെഡ്ഡീസ് ആരംഭിച്ചിട്ടുണ്ട്.