പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ ഫലമാണെന്ന് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവിക്കുഞ്ഞമ്മ. ഇത്തരം വീഡിയോ ചെയ്യുന്നവർ അടൂർ എത്തിയാൽ ചിലപ്പോൾ രണ്ടടി കിട്ടിയെന്നിരിക്കുമെന്നും അത് സ്വാഭാവികമാണെന്നും ശ്രീനാദേവി മാധ്യമങ്ങളോട് പറഞ്ഞു. ”25-ലധികം വീഡിയോകളാണ് അയാൾ എനിക്കെതിരേ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴുവർഷമായി യൂട്യൂബ് ചാനലുകൾ വളർന്നുവരുന്നു. മുഖ്യധാര മാധ്യമങ്ങളും അതിന്റെ നിലവാരമുള്ള യൂട്യൂബ് മാധ്യമങ്ങളുമുണ്ട്. എന്നാൽ അതിനെയെല്ലാം വെല്ലുവിളിച്ച് കേവലം വരുമാനം നേടുക, എന്തുപറഞ്ഞും വ്യൂവേഴ്സിനെ കൂട്ടുക. അതിലൂടെ വരുമാനം നേടുക, അതിലൂടെ ആഹാരം കഴിക്കുക എന്ന ശൈലി ഏതെങ്കിലും യൂട്യൂബ് ചാനലുകൾ മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അതിനെതിരേ നിയമനടപടി സ്വീകരിക്കും.
എന്നെ രാഷ്ട്രീയമായി വിമർശിക്കാൻ ആർക്കും അധികാരമുണ്ട്. ആർക്കും വിമർശിക്കാം. പക്ഷേ, അത് രാഷ്ട്രീയപരമാകണം. സത്യസന്ധമായിരിക്കണം. അതിന് മറുപടി പറയാനും ബാധ്യസ്ഥയാണ്. പക്ഷേ, അതിനെല്ലാം അപ്പുറം വ്യക്തിപരമായി തേജോവധം ചെയ്യുക എന്നരീതിയിൽ, സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ ചെയ്യരുത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഏതെങ്കിലും ഒരു വാക്കിന്റെ പേരിലല്ല, മറിച്ച് പത്തും പതിനഞ്ചും മിനിറ്റ് ദൈർഘ്യമുള്ള 25-ലധികം വീഡിയോസാണ് ചെയ്തിരിക്കുന്നത്. അതിലുടനീളം വ്യക്തിഹത്യ നടത്തുക. സ്ത്രീത്വത്തെ അപമാനിക്കുക. അതെല്ലാം ചെയ്തവരാണ് ഈ യൂട്യൂബേഴ്സ്. പക്ഷേ, അവർ ഇതിനെ വിലയിരുത്തുക അത്രയും റീച്ച് കിട്ടിയെന്ന മനോനിലവാരത്തോടെയാകും. ഇത്തരക്കാർക്കെതിരേ നിയമം കർശനമാക്കണം. ഞാൻ സിപിഐയുടെ ഭാഗമായിരിക്കെയാണ് ആദ്യവീഡിയോ ചെയ്യുന്നത്. മുൻ ജില്ലാ സെക്രട്ടറിക്കെതിരേ ഞാൻ പരാതി കൊടുത്തതിന്റെ വീഡിയോ. എന്നെ വ്യക്തിഹത്യ ചെയ്താണ് അതിൽ തുടക്കം. ഇയാളെ ഞാൻ ആദ്യമായി കാണുന്നത് അടൂർ സ്റ്റേഷനിലെ ലോക്കപ്പിൽ നിലത്തിരിക്കുന്നനിലയിലാണ്. ”, ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു.






























